29
Sep 2023
Sat
29 Sep 2023 Sat

മുംബൈ: ബിജെപി നേതാവ് കിരിത് സോമയ്യയുടെ അശ്ലീല വിഡിയോ പുറത്തുവിട്ട ചാനലിന് വിലക്ക്. മറാത്ത ചാനലായ ലോക് ഷാഹിക്കാണ് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം 72 മണിക്കൂർ വിലക്കേർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണി മുതലാണ് ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ആരംഭിച്ചത്. വിലക്കിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ലോക് ഷാഹി ചാനൽ എഡിറ്റർ ഇൻ ചീഫ് കമലേഷ് സുതാർ പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിലക്കിന് പിന്നാലെ കമലേഷ് സുതാർ പുറത്തുവിട്ട വിഡിയോയിൽ പ്രതികരിക്കുന്നത് ഇങ്ങനെ: ‘‘ഞങ്ങളുടെ പ്രേക്ഷകരോട് ഒരു സുപ്രധാന കാര്യം പറയാനുണ്ട്. സോമയ്യയുടെ വാർത്തയുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിൽ നിന്നും ഞങ്ങൾക്കൊരു നോട്ടീസ് ലഭിച്ചിരുന്നു. ഞങ്ങൾ അതിനോട് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഏഴ് മണിമുതൽ 72 മണിക്കൂർ നേരത്തേക്ക് സംപ്രേക്ഷണം വിലക്കി നോട്ടീസ് ലഭിച്ചിരിക്കുകയാണ്.

അടുത്ത 72 മണിക്കൂർ നേരത്തേക്ക് ചാനൽ സംപ്രേക്ഷണം കാണാൻ നിങ്ങൾക്ക് സാധിക്കില്ല. ഞങ്ങൾ നിയമോപദേശം തേടിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ വാദം പറയാനുള്ള മതിയായ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപരമായി പോരാടും. കുറച്ചുകൂടി സമയം ലഭിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ നന്നാകുമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. വൈകീട്ട് 6:13 ന് ഏഴ് മണിയോടെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നതായി നോട്ടീസ് ലഭിക്കുകയായിരുന്നു. ഞങ്ങൾ ഉടൻ മടങ്ങിവരും.’’

ഈ മാസാദ്യം സുതാറിനും ഒരു യൂട്യൂബ് ചാനലിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബിജെപി മഹാരാഷ്ട്ര സംസ്ഥാന ഉപാധ്യക്ഷനും മുൻ എംപിയുമായ കിരിത് സോമയ്യയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ദൃശ്യത്തിൽ ഉൾപ്പെട്ട സ്ത്രീയെ അവ്യക്തമാക്കിയ നിലയിലാണ് വീഡിയോ സംപ്രേക്ഷണം ചെയ്തത്. അതേസമയം അശ്ലീല വിഡിയോ പുറത്തുവന്നത് ഗൂഢാലോചനയാണെന്നായിരുന്നു സോമയ്യയുടെ ​പ്രതികരണം.