വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ആർത്തലച്ചെത്തിയ ഉരുൾപൊട്ടലിൽ പെട്ട് മരിക്കുകയും തിരിച്ചറിയാനാവാത്ത വിധം വീണ്ടെടുക്കുകയും ചെയ്ത മൃതദേഹങ്ങൾ പുത്തുമലയിൽ ഹാരിസൺ മലയാളത്തിന്റെ സ്ഥലത്ത് കൂട്ടത്തോടെ സംസ്കരിക്കുന്നു. അടുത്തടുത്ത് കുഴികളെടുത്താണ് സംസ്കാരം.
|
സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകൾ.
മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം, വെള്ളാർമല ഭാഗങ്ങൾക്ക് പുറമേ ചാലിയാറിലും തീരങ്ങളിലും മൃതദേഹങ്ങൾക്കായി പരിശോധന തുടരുകയാണ്. ഡ്രോൺ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയ്ക്കും സൈന്യത്തിനുമൊപ്പം വിവിധ സംഘടനകളിൽ നിന്നുള്ള വോളന്റിയർമാരും നാട്ടുകാരും തിരച്ചിലിനുണ്ട്. ചാലിയാറിൽ നിന്ന് ആകെ 73 മൃതദേഹഭാഗങ്ങളും 132 മൃതദേഹങ്ങളുമാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 37 എണ്ണം പുരുഷന്മാരുടെയും 29 എണ്ണം സ്ത്രീകളുടെയും മൂന്ന് എണ്ണം ആൺകുട്ടികളുടെയും നാല് എണ്ണം പെൺകുട്ടികളുടെയുമായിരുന്നു.
ഇതുവരെ 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





