30
Sep 2023
Mon
30 Sep 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അഞ്ചുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോള്‍, നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് സൂചനനല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മേളനത്തിന്റെ ദൈര്‍ഘ്യം ചെറുതാണെങ്കിലും സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് നരേന്ദ്രമോദി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രതിപക്ഷ സഹകരണം ആവശ്യപ്പെട്ട മോദി, ഈ സമ്മേളനത്തില്‍ എല്ലാ പാര്‍ലമെന്റംഗങ്ങളും പരാമാവധി സമയം ഉപയോഗപ്പടെുത്തണമെന്നും പറഞ്ഞു. രാജ്യത്ത് ആഘോഷത്തിന്റെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കുന്നു. പുതിയ പ്രതിജ്ഞയോടെ പാര്‍ലമെന്റിലേക്ക് പ്രവേശിക്കാമെന്നും മോദി പറഞ്ഞു.

ജി 20 ഉച്ചകോടി വന്‍ വിജയമായിരുന്നു. ഭാരതത്തിന്റെ വൈവിധ്യത്തിന്റെ ആഘോഷമായിരുന്നു അതെന്നും മോദി പറഞ്ഞു. 2047ല്‍ ശക്തമായ രാജ്യമായി ഭാരതം മാറണം. അതിനുള്ള ചര്‍ച്ചകള്‍ പുതിയ മന്ദിരത്തില്‍ നടക്കണം. രാജ്യത്തിനു മുന്നിലുള്ള എല്ലാ തടസങ്ങളും നീക്കി മുന്നോട്ടുപോകുമെന്നും മോദി പറഞ്ഞു.

പാര്‍ലമെന്റിന്റെ 75 വര്‍ഷമെന്ന വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തിന് ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റും.

സമ്മേളന അജണ്ടയില്‍ 8 ബില്ലുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാദമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി മാറ്റുന്ന ബില്‍ ഉള്‍പ്പെടുന്നു.പോസ്റ്റ് ഓഫീസ് ബില്‍, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ തുടങ്ങിയവയാണ് മറ്റു ബില്ലുകള്‍. ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വനിത സംവരണ ബില്‍ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പുതുക്കിയ അജണ്ടയിലെ എട്ടു ബില്ലുകളില്‍ വനിത സംവരണ ബില്ലില്ലെന്നത് ശ്രദ്ധേയമാണ്. മുപ്പത്തി നാല് പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലും പ്രധാന ആവശ്യമായി ഉയര്‍ന്നത് വനിത സംവരണ ബില്ലായിരുന്നു. യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക് സഭയിലെത്തിയിരുന്നില്ല. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.