29
Oct 2023
Mon
29 Oct 2023 Mon

ഗസ: 17 ദിവസത്തിനിടെ ഗസയിൽ ഇസ്രായേൽ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടത് 2,000ലേറെ കുഞ്ഞുങ്ങൾ. ആകെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 5,000 പിന്നിടുമ്പോഴാണ് ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളുടെ കണക്കും പുറത്തുവരുന്നത്. ഇന്നലെ രാത്രി മാത്രം ഗസ മുനമ്പിൽ നടന്ന ഇസ്രായേൽ ബോംബ് വർഷത്തിൽ 436 പേർക്കാണ് ജീവൻ‍ നഷ്ടമായത്. ഇതിൽ 182 കുട്ടികളും ഉൾപ്പെടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബർ ഏഴ് മുതൽ ഗസ മുനമ്പിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിൽ ദിവസവും നൂറുകണക്കിനു കുഞ്ഞുങ്ങളും സ്ത്രീകളുമാണ് മരിച്ചുവീഴുന്നത്. 5,087 ആണ് ഗസയിലെ പുതിയ മരണസംഖ്യ. ഇതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് ‘മിഡിലീസ്റ്റ് ഐ’ റിപ്പോർട്ട് ചെയ്യുന്നു.

15,273 പേർ പരിക്കുകളുമായി ആശുപത്രികളിലും മറ്റും കഴിയുന്നുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും നിരവധിയാണ്. 800ലേറെ കുട്ടികൾ ഉൾപ്പെടെ 1,500 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ എത്രപേർ ജീവനോടെയുണ്ടെന്ന് വ്യക്തമല്ല. ഇടതടവുകളില്ലാതെ ഇസ്രായേൽ ബോംബ് വർഷം തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌കരമായിരിക്കുകയാണ്.

അതിനിടെ, നേരത്തെ പ്രഖ്യാപിച്ചിരുന്ന കരയുദ്ധം വൈകിപ്പിക്കുകയാണ് ഇസ്രായേൽ. കൂടുതൽ യുഎസ് സൈനികരെ വിന്യസിക്കുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം. കരയുദ്ധം നീട്ടിവയ്ക്കാൻ നേരത്തെ യുഎസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ 2,000 നാവികസേനയെ വിന്യസിക്കാനാണ് യുഎസ് നീക്കം. രണ്ട് വിമാന വാഹിനി കപ്പലുകളും ഇവിടെ എത്തിക്കും.