08
Jul 2023
Fri
08 Jul 2023 Fri

മുട്ടില്‍ മരം മുറിക്കേസ്: റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങി; നികേഷ് കുമാറിന് ഷോക്കോസ് നോട്ടീസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: മുട്ടില്‍ മരം മുറി കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. ചാനല്‍ ഉടമകള്‍ കള്ളപ്പണം വെളിപ്പിച്ചെന്നോയെന്നാണ് അന്വേഷിക്കുന്നത്. എട്ടുകോടി രൂപയുടെ തേക്ക് അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ചാനല്‍മേധവികള്‍ക്കെതിരെ അന്വേഷണം നടന്നുവരുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് ആണ് അറിയിച്ചത്. കണ്ണൂര്‍ എം.പി കെ. സുധാകരനെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ചാനല്‍ ഓഹരി കൈമാറ്റത്തില്‍ കമ്പനിയോട് വിശദീകരണം തേടിയെന്നും കേന്ദ്രസര്‍ക്കാര്‍ കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കി.

ചാനല്‍ ഉടമസ്ഥത കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തേടി. കമ്പനിയുടെ ടെലികാസ്റ്റിംഗ് ലൈസന്‍സ് കൈമാറ്റം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു. ജീവനക്കാരുടെ ശമ്പളാനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ കമ്പനി കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ശമ്പള വിതരണത്തില്‍ വീഴ്ചവരുത്തിയ മുന്‍ എം.ഡി നികേഷ് കുമാറിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും കേന്ദ്രം അറിയിച്ചു. കുടിശിക തിരിച്ചുപിടിക്കുന്നതിന് ഡിമാന്‍ഡ് നോട്ടീസ് നല്കുക, ബാങ്കുകള്‍ക്ക് നിരോധന ഉത്തരവ് നല്കുക, ജീവനക്കാരുടെ ശമ്പളം,പിഎഫ് എന്നിവ വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ മുന്‍ എംഡി നികേഷ് കുമാറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കാണിച്ച് ഷോക്കോസ് നോട്ടീസ് നല്‍കുക എന്നീ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ടെലികാസ്റ്റിംഗ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോര്‍ട്ട് ചാനല്‍ കമ്പനിയുടെ അധികൃതര്‍ തന്നിട്ടില്ലെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ചാനലുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം കൈമാറിയതായാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും രേഖകളും കൈമാറാന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കമ്പനിക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. കെ.സുധാകരന്റെ നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രലായങ്ങള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക