ന്യൂഡല്‍ഹി: നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട 38 ഹരജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ക്രമക്കേട് തുടങ്ങിയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുക.
|
പരീക്ഷയില്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കു ലഭിച്ചത് സിലബസ് ലഘൂകരിച്ചതുകൊണ്ടാണെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ.) സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇക്കാര്യവും സുപ്രീം കോടതി പരിഗണിക്കും. സമയം ലഭിക്കാത്തതിന്റെ പേരില്‍ അധിക മാര്‍ക്ക് നല്‍കിയവര്‍ക്ക് വീണ്ടും പരീക്ഷ നടത്താന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
നീറ്റ് യു.ജി. ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ.), വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരജികള്‍ വേനല്‍ അവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. എന്‍ടിഎയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മറുപടികള്‍ പരിശോധിച്ച ശേഷമാണ് കോടതി വിഷയത്തില്‍ തീരുമാനമെടുക്കുക. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നതിനാല്‍ പരീക്ഷ വീണ്ടും നടത്താനാവില്ലെന്ന നിലപാടിലാണ് നിലവില്‍ എന്‍ടിഎ.
നീറ്റ് യു.ജി., യു.ജി.സി. നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സി.ബി.ഐ.അന്വേഷണം പുരോഗമിക്കുകയാണ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇരുപതിലേറെ പേരെ ഇതുവരെ സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു. ഗുജറാത്ത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.





