
മലപ്പുറം: ജില്ലയിൽ നിപ ഭീതി ഒഴിയുന്നു. നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐസിയുവില്‍ ആരും ചികിത്സയിലില്ല. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.
![]() |
|
നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കും. ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണം എന്നിവ തുടരാനും തീരുമാനം ആയി.
പിന്നാലെ ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാർഡുകൾ ഒഴികെയുള്ള മറ്റു വാർഡുകളിൽ നിപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ വി ആർ വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു. നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവ ഒഴികെയുള്ള വാർഡുകളിൽ ആണ് പ്രത്യേക നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ഈ രണ്ടു വാർഡുകളിലും നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങൾ തുടരും.