പട്‌ന: റെയിൽവേ പ്ലാറ്റ്‌ഫോമിലെ ടെലിവിഷൻ സ്‌ക്രീനിൽ അശ്ലീലചിത്രം പ്രദർശിപ്പിച്ചു. പരസ്യചിത്രത്തിനു പകരമാണ് നൂറു കണക്കിനു യാത്രക്കാർ നോക്കിനിൽക്കെ അശ്ലീലചിത്രത്തിന്റെ ഭാഗം പ്രദർശിപ്പിച്ചത്. ബിഹാറിലെ പട്‌ന ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം.
|
മൂന്നു മിനിറ്റ് നേരമാണ് ടെലിവിഷനിലൂടെ വീഡിയോ പ്രദർശിപ്പിച്ചതെന്ന് യാത്രക്കാർ പറയുന്നു. ആളുകൾ ബഹളം വച്ചിട്ടും ഇത് നിർത്തിവച്ചില്ല. തുടർന്ന് ഒരു വിഭാഗം യാത്രക്കാർ റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിപ്പെട്ടിട്ടും നിർത്തിവയ്ക്കാൻ നടപടിയുണ്ടായിട്ടില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിനു പിന്നാലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) റെയിൽവേ പരസ്യത്തിന്റെ കരാറുകാരായ ദത്ത കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടു. തുടർന്നാണ് വിഡിയോ ഓഫ് ആക്കിയത്.
സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏജൻസിയുടെ കരാർ റദ്ദാക്കി. ഇതിനു പുറമെ പിഴ ചുമത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായാണ് വിവരം. സംഭവത്തിൽ റെയിൽവേ വകുപ്പ് സ്വന്തമായും അന്വേഷണം നടത്തുന്നുണ്ട്.





