18
Jan 2024
Tue
18 Jan 2024 Tue

ബാലരാമപുരം: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ പ്ലക്കാര്‍ഡേന്തി ബാബരി മസ്ജിദിനെ അനുസ്മരിച്ച ബാലരാമപുരം സ്വദേശി ഒറ്റയാള്‍ സലീം എന്ന മുഹമ്മദ് സലീമിനെതിരേ പൊലീസ് കേസെടുത്തു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ സംസാരിച്ചുവെന്നാരോപിച്ചാണ് നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ഇന്നലെ കറുത്ത ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് ബാബരി മസ്ജിദിന്റെ ചിത്രം പതിച്ച പ്ലക്കാര്‍ഡ് പിടിച്ചും മെഗാഫോണിലൂടെ സംസാരിച്ചുമായിരുന്നു കറുത്ത വസ്ത്രവും തലയില്‍ കറുത്ത തുണി കെട്ടിയും സലീം പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രമായിരുന്നു സലീം ധരിച്ചിരുന്നത്.

22ന് ഉച്ചയ്ക്ക് രണ്ടിന് വഴിമുക്ക് ജങ്ഷനില്‍ ആയിരുന്നു ഒറ്റയാള്‍ സലീമിന്റെ പ്രതിഷേധം. നെയ്യാറ്റിന്‍കര സബ് ഇന്‍സ്‌പെക്ടര്‍ സൈലഡ് ഡി ആണ് ഒറ്റയാള്‍ സലീമിനെതിരേയുള്ള കേസ് അന്വേഷിക്കുന്നത്. അതേസമയം സലീമിനെതിരേ പൊലീസ് കേസെടുത്ത നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒറ്റയാള്‍ പ്രതിഷേധങ്ങളിലൂടെ ഒറ്റയാള്‍ സലീം മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ബാലരാമപുരം നാട്ടുകൂട്ടം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മുതിര്‍ന്ന അഡ്മിന്‍ കൂടിയാണ് ഒറ്റയാള്‍ സലിം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക