കോൺഗ്രസ് നേതാക്കളടക്കം 29 പേർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണക്കേസിൽ 10 പ്രതികൾക്ക് വധശിക്ഷ. ഛത്തീസ്ഗഢിലെ ജിറം ഘാട്ടിയിൽ 2013 മെയ് 25നാണ് കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ജഗ്ദൽപൂരിലെ പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.
2013 മേയ് 25ന് പരിവർത്തൻ റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെയാണ് ജിറം ഘാട്ടിയിൽ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്. അന്നത്തെ ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ നന്ദകുമാർ പട്ടേൽ, മകൻ ദിനേഷ് പട്ടേൽ, മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ, മുൻ കേന്ദ്രമന്ത്രി വിദ്യാചരൺ ശുക്ല, മുൻ എംഎൽഎ ഉദയ് മുദ്ലിയാർ തുടങ്ങിയവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
|
കേസിന്റെ വിചാരണയ്ക്കിടെ 101 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും നിരവധി രേഖകളും തെളിവുകളും പരിശോധിക്കുകയും ചെയ്തു. സെപ്റ്റംബർ 5ന് പ്രത്യേക കോടതി 10 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. 11 പേരാണ് ആദ്യം വിചാരണ നേരിട്ടത്; ഇതിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു.
കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പേർക്കും കേസിലെ വിവിധ വകുപ്പുകൾ പ്രകാരം വധശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷ ഉടൻ നടപ്പാക്കാനാകില്ല. ഹൈക്കോടതിയുടെ സ്ഥിരീകരണം ആവശ്യമാണ്. അതുവരെ പ്രതികളെ ജയിലിൽ തന്നെ പാർപ്പിക്കും. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനും പ്രതികൾക്ക് അവസരമുണ്ട്.
ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന ആരോപണം കോൺഗ്രസ് നേതാക്കളിൽ ചിലർ നേരത്തെ ഉന്നയിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ പ്രത്യേക അന്വേഷണ സംഘത്തിന് സ്വതന്ത്രമായി അന്വേഷണം നടത്താൻ അവസരം നൽകിയിരുന്നെങ്കിൽ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താനാകുമായിരുന്നുവെന്ന് ആരോപിച്ചിരുന്നു. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് ഈ ആരോപണങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമെന്ന് വിശേഷിപ്പിച്ചിരുന്നു.
ALSO READ: റിപോര്‍ട്ടര്‍ ടിവി ഉടമയുടെ വീട്ടില്‍ നിന്ന് 43 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





