ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് സെപ്റ്റിക് ടാങ്കിൽ ഇട്ട 20കാരി കലയുടേതെന്ന് കരുതുന്ന മൃതദേഹഭാഗങ്ങൾ പരിശോധനയിൽ കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഇതിൽ സ്ഥിരീകരണം ലഭിക്കുക.
|
പോലീസിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വ ഉച്ചയോടെയായിരുന്നു സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. കല മറ്റൊരു ആൺ സുഹൃത്തിനൊപ്പം പോയെന്ന പ്രചാരണമാണ് കലയുടെ ഭർത്താവ് അനിലും സംഘവും പ്രചരിപ്പിച്ചത് . ഇയാൾ ഇപ്പോൾ ഇസ്രായേലിൽ ആണുള്ളത്.
പോലീസ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള നാല് പ്രതികളും കുറ്റം സമ്മതിച്ചിട്ടില്ല. ഇവർ പരസ്പരം ബന്ധമില്ലാത്ത മൊഴികളാണ് നൽകുന്നതെന്നാണ് വിവരം. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസിൽ കസ്റ്റഡിയിലുള്ളത്. അനിലിന്റെ ആദ്യ ഭാര്യയാണ് കല. വ്യത്യസ്ത ജാതിക്കാരായ ഇരുവരും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഇതോടെ കലയുടെ ബന്ധുക്കൾ ഇവരുമായി ബന്ധം ഉപേക്ഷിച്ചു. പിന്നീട് കലയെ കാണാതായപ്പോൾ, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ളയൊരാൾ മദ്യലഹരിയിൽ നടത്തിയ വെളിപ്പെടുത്തലാണ് കലയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരം പുറത്തറിയാൻ കാരണമെന്നാണ് അറിയുന്നത്. 15 വർഷം മുമ്പ് ഒരു കൊലപാതകം ചെയ്തിരുന്നുവെന്നും അതിൽ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നും ഇയാൾ വീരവാദം മുഴക്കിയിരുന്നു. ഈ വെളിപ്പെടുത്തൽ കേട്ടയാളാണ് കലയുടെ കൊലപാതകത്തെക്കുറിച്ച് ഊമക്കത്തിലൂടെ പോലീസിന് വിവരം നൽകിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





