
കർണാടകയിലെ അങ്കോളയിൽ ലോറിക്കുമുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ കാണാതായ മലയാളിയായ ലോറി ഡ്രൈവർ അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ലോറി കുടുങ്ങിയ റോഡിനു താഴെയുള്ള നദിയിൽ നാവിക സേനയുടെ എട്ടംഗ സംഘം തിരച്ചിൽ നടത്തുകയും ലോറി നദിയിലേക്ക് വന്നിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു.
![]() |
|
45 ടണ്ണോളം ഭാരമുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇത് നദിയിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അധികം ദൂരേക്ക് ഒലിച്ചുപോകാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. നദിയുടെ നൂറ് മീറ്റർ പരിസരത്ത് നാവികസേനാ അംഗങ്ങൾ പരിശോധന നടത്തിയതിന് പിന്നാലെയാണ് ലോറി നദിയിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിൽ എത്തിയത്.
ലോറി മണ്ണിനടിയിൽപെട്ട സ്ഥലത്ത് തന്നെ ജിപിഎസ് കാണിക്കുന്നതും അർജുന്റെ ഫോൺ നിരവധി തവണ ഓണായതുമാണ് യുവാവ് ജീവനോടെയുണ്ടെന്ന പ്രതീക്ഷ ഉയർന്നത്. എസി കാബിനുള്ള ലോറിയുടെ മുകളിലേക്ക് മണ്ണ് വീണെങ്കിലും അർജുൻ കാബിനുള്ളിൽ സുരക്ഷിതനായിട്ടുണ്ടെന്നാണ് ലോറിയുടമ അടക്കമുള്ളവരുടെ പ്രതീക്ഷ.തുടർന്ന്, ജി.പി.എസ് ട്രാക്ക് ചെയ്ത സ്ഥലത്തെ മണ്ണ് മാറ്റിയുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. പ്രദേശത്ത് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയിട്ടുണ്ട്.
16ന് രാവിലെ എട്ടരയോടെയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. അർജുനടക്കം 15 പേർ മണ്ണിനടിയിൽ കുടുങ്ങിയതായാണ് കരുതുന്നത്. ഇതിൽ ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു