21
Dec 2024
Thu
21 Dec 2024 Thu
bihar singer apoligised

പാട്‌ന: രഘുവതി രാഘവ രാജാറാം, ഈശ്വര്‍ അല്ലാ തേരേ നാം.. എന്ന ഗാനമാലപിച്ചതിന് ഗായികയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ആര്‍എസ്എസ്. (RSS makes singer who sang Raghupati Raghava Rajaram, Ishwar Allah Tere Naam apologize at Vajpayee memorial event) മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സ്മരണക്കായി പട്നയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹാത്മാ ഗാന്ധി സ്ഥിരമായി ആലപിക്കാറുണ്ടായിരുന്ന മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഗാനം ആലപിച്ചതോടെ സംഘപരിവാര പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറയാന്‍ ഗായിക നിര്‍ബന്ധിതയായി.

ഈശ്വര്‍ അല്ലാഹ് തേരേനാം എന്ന് പാടിയതിന് പിന്നാലെയാണ് ഗായികക്കെതിരെ പ്രതിഷേധം കനത്തത്. പട്നയിലെ ബാപ്പു സഭാഗര്‍ ഓഡിറ്റോറിയത്തിലാണ് ഗായിക ദേവി അധിക്ഷേപം നേരിട്ടത്.

പ്രതിഷേധത്തിനിടെ ഈശ്വര്‍ അല്ലാഹ് തേരേനാം എന്നത് ‘ശ്രീ രഘുനന്ദന്‍ ജയ് സിയ റാം, ജാനകി വല്ലഭ് സീതാ റാം’ എന്ന് ദേവി മാറ്റി പാടിയെങ്കിലും പ്രതിഷേധക്കാര്‍ അടങ്ങിയില്ല. അവര്‍ മൈക്ക് പിടിച്ചുവാങ്ങുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തു.

പരിപാടിയുടേതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ ഗായികയെ വേദിയില്‍ നിന്ന് ഇറക്കിവിടുന്നതായും കാണാം. സ്ഥിതിഗതികള്‍ മോശമായതോടെ മുന്‍ കേന്ദ്രമന്ത്രി അശ്വിനി ചൗബെ സ്ഥലത്തെത്തി.

ഇതിനുപിന്നാലെയാണ് ഗായിക മാപ്പ് പറയേണ്ടി വന്നത്. ‘ശ്രീരാമന് വേണ്ടിയാണ് ഞാന്‍ ഈ പാട്ട് പാടിയത്. ഇന്ത്യന്‍ സംസ്‌കാരം വിശാലമായ ഹൃദയമാണ്. ഞാന്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം,’ എന്നാണ് ദേവി പറഞ്ഞത്.

മുന്‍ മന്ത്രിയെ കൂടാതെ ഡോ. സി.പി. താക്കൂര്‍, സഞ്ജയ് പാസ്വാന്‍, ഷാനവാസ് ഹുസൈന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് രംഗത്തെത്തി.

വിവേകമില്ലാത്ത ആളുകള്‍ക്ക് മുമ്പില്‍ പാടാന്‍ ചെന്നതു കൊണ്ടാണ് ഗായികയ്ക്ക് മാപ്പ് പറയേണ്ടി വന്നതെന്നും ബി.ജെ.പി ആദ്യകാലഘട്ടം മുതല്‍ സ്ത്രീ വിരുദ്ധരാണെന്നുമാണ് ലാലു പ്രസാദ് എക്‌സില്‍ പ്രതികരിച്ചത്.

സീത മാതാവിനെ ഓര്‍മിപ്പിക്കുന്ന ജയ് ശ്രീറാം മുദ്രാവാക്യം ഉപയോഗിച്ച് തന്നെയാണ് രാജ്യത്തെ സ്ത്രീകളെ ബി.ജെ.പി അപമാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.