28
May 2024
Fri
28 May 2024 Fri
Sakshi Malik Brij bhushan singh

ന്യൂഡല്‍ഹി: ലൈംഗിക പീഢകര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന ബിജെപി നിലപാടിനെതിരേ ആഞ്ഞടിച്ച് ്ഇന്ത്യയുടെ ദേശീയ ഗുസ്തി താരം സാക്ഷി മാലിക്. രാമന്റെ പേരില്‍ വോട്ട് തേടുന്നവര്‍ അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കാത്തതെന്താണെന്ന് സാക്ഷി ചോദിച്ചു. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകന് കൈസര്‍ഗഞ്ചില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിത്വം നല്‍കിയതിനോട് എക്‌സില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. കൈസര്‍ഗഞ്ചിലെ സിറ്റിങ് എം.പിയായ ബ്രിജ് ഭൂഷണിനെ മാറ്റിയാണ് അദ്ദേഹത്തിന്റെ ഇളയമകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. ( sakshi-malik-responds-after-brij-bhushan-saran-singh-son-gets-bjp-candidature )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘രാജ്യത്തിന്റെ പെണ്‍മക്കള്‍ തോറ്റു. ബ്രിജ് ഭൂഷണ്‍ വിജയിച്ചു. ഞങ്ങള്‍ എല്ലാവരും ഞങ്ങളുടെ കായികജീവിതം പണയപ്പെടുത്തി. ദിവസങ്ങളോളം തെരുവില്‍ വെയിലത്തും മഴയത്തും ഉറങ്ങി. എന്നാല്‍ ഇന്നുവരെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങള്‍ നീതി മാത്രമാണ് ആവശ്യപ്പെടുന്നത്’,

അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, ബ്രിജ് ഭൂഷണിന്റെ മകന് സ്ഥാനാര്‍ഥിത്വം നല്‍കുകവഴി രാജ്യത്തെ കോടിക്കണക്കിന് പെണ്‍മക്കളുടെ മനോവീര്യം തകര്‍ത്തിരിക്കുകയാണ്. സ്ഥാനാര്‍ഥിത്വം പോയിരിക്കുന്നത് അതേ കുടുംബത്തിലേക്കാണ്. കേന്ദ്രസര്‍ക്കാര്‍ ഒരാള്‍ക്ക് മുന്‍പില്‍ ഇത്രയ്ക്ക് ദുര്‍ബലമാകുന്നുവോ’. രാമന്റെ പേരില്‍ ഇവര്‍ക്ക് വോട്ട് മാത്രം മതി. പക്ഷേ അദ്ദേഹം കാട്ടിത്തന്ന മാതൃക എവിടെ?’-എക്‌സില്‍ എഴുതിയ കുറിപ്പില്‍ സാക്ഷി ആരാഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണിനെതിരേ വന്‍ പ്രതിഷേധമായിരുന്നു കഴിഞ്ഞവര്‍ഷം നടന്നത്. സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ഡല്‍ഹിയില്‍ പ്രതിഷേധിച്ചത്.