29
Sep 2023
Sun
29 Sep 2023 Sun

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത് ബന്ധമുള്ള ഗൗതം അദാനിക്കെതിരായ വിമര്‍ശനം ബിജെപി വിരുദ്ധ സഖ്യമായ ഇന്ത്യ മുന്നണിയില്‍ രാഹുല്‍ ഗാന്ധി മാത്രമാണ് നടത്തുന്നതെന്ന ആക്ഷേപം ശരിവച്ച്, അദാനി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്ത് പവാറും കുടുംബവും. ശനിയാഴ്ച രാജ്യത്തെ ആദ്യ ലാക്ടോഫെറിന്‍ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് ശരദ് പവാറും കുടുംബവും അഹമ്മദാബാദില്‍ എത്തിയത്. ചടങ്ങിന് ശേഷം അദാനിയുടെ വസതിയില്‍ നടന്ന വിരുന്നിലും പവാര്‍ കുടുംബസമേതം പങ്കെടുത്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൗതം അദാനിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ശരദ് പവാര്‍ അദ്ദേഹത്തെ കാണാന്‍ എത്തിയത്. പവാറിനൊപ്പം ഭാര്യ പ്രതിഭ പവാറിനൊപ്പം അദാനിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പവാര്‍ തന്നെ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ ആദ്യത്തെ ലാക്ടോഫെറിന്‍ പ്ലാന്റ് എക്‌സിംപവര്‍ ഗുജറാത്തിലെ ചച്ചര്‍വാഡിയിലെ വാസ്‌നയില്‍ ഗൗതം അദാനിയോടൊപ്പം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.

ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള അടുപ്പം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനങ്ങള്‍. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ മുതിര്‍ന്ന നേതാവ്കൂടിയായ ശരദ് പവര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്.

പവാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് ആരും ഗൗരവമായി കാണുന്നില്ലെന്ന് പരിഹസിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധി തന്നെ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഈ ചിത്രം ആയിരം കാര്യങ്ങള്‍ പറയും. ഇന്ത്യ സഖ്യത്തിലെ ആരും രാഹുല്‍ ഗാന്ധിയെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.