29
May 2023
Sun
29 May 2023 Sun

കോട്ടയം: പങ്കാളിയെ കൈമാറി സെക്സ് റാക്കറ്റ് നടത്തിയ കേസിലെ പരാതിക്കാരിയെ കൊന്നത് ഭർത്താവായ പ്രതി തന്നെയെന്ന നി​ഗമനത്തിൽ പൊലീസ്. എന്നാൽ കേസില്‍ പ്രതിയുടെ അറസ്റ്റ് വൈകുകയാണ്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാളിപ്പോൾ കോട്ടയം മെഡിക്കല്‍ കോളജില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാഥമികമായി ചോദ്യം ചെയ്യല്‍ നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസം മണര്‍കാട് മാലത്തെ വീട്ടില്‍ വച്ചാണ് പരാതിക്കാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയത് ഭര്‍ത്താവ് തന്നെയാണെന്ന് യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു.

പിന്നാലെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയുടെ ഭര്‍ത്താവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഇയാളുടെ ആരോഗ്യനില സാധാരണ നിലയിലെത്തിയെങ്കിലും മാനസികനില കൂടി സാധാരണ നിലയിലെന്ന് വൈദ്യപരിശോധനയിലൂടെ ഉറപ്പാക്കിയ ശേഷം മാത്രം കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മതിയെന്ന ധാരണയിലാണ് പൊലീസ്.

ആശുപത്രിയില്‍ പ്രാഥമികമായ വിവര ശേഖരണം നടത്തിയെങ്കിലും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നത്. പങ്കാളികളെ കൈമാറ്റം ചെയ്ത് സെക്സ് റാക്കറ്റ് നടത്തിയതുമായി ബന്ധപ്പെട്ട കേസ് നല്‍കിയ ശേഷം കൊല്ലപ്പെട്ട യുവതിയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. എന്നാല്‍ അടുത്തിടെ വീണ്ടും യുവതിയുമായി അടുപ്പം സ്ഥാപിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചിരുന്നു. യുവതി ഇതിന് തയാറാകാതെ വന്നതോടെയാണ് ഭര്‍ത്താവ് കൊന്നതെന്നാണ് പൊലീസ് അനുമാനം.