21
Feb 2023
Tue
21 Feb 2023 Tue

കൃഷ്ണൻ എരഞ്ഞിക്കൽ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: ഉൽസവങ്ങളുടെ നിറചാർത്തുകളുമായി കാവുകളിലും ക്ഷേത്രങ്ങളിലും തിറയാട്ട കോലങ്ങൾ ആടി തിമിർത്തു തുടങ്ങി.ഓരോ കാവിനും ക്ഷേത്രങ്ങൾക്കും വ്യത്യസ്ഥമായ തിറകളാണ് അവതരിപ്പിക്കുന്നത് തിറയാട്ടത്തിൽ പ്രധാനം ഭഗവതി തിറക്കാണ് . ദാരികവധമാണ് ഈ തിറയുടെ ഇതിവൃത്തം ഗുളികൻ ,മുത്തപ്പൻ, ദാരികൻ , കുട്ടിച്ചാത്തൻ , വേട്ടക്കൊരുമകൻ , ഭദ്രകാളി , കരിങ്കാളി , നാഗക്കാളി തുടങ്ങിയ ദേവതകളാണ് തിറയിലൂടെ അവതരിപ്പിക്കുന്നത് ‘ മെയ് വഴക്കവും നിരന്തര പരിശീലനവും അനിവാര്യമായ കലാരൂപമാണ് തിറയാട്ടം

വെള്ളാട്ടം , തിറ , ചാന്താട്ടം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് അരങ്ങേറുന്നത് . പകല് നടക്കുന്നതാണ് വെള്ളാട്ട്.( വെള്ളാട്ടം) രാത്രി ചൂട്ടു വെളിച്ചത്തിൽ നടക്കുന്നത് തിറയും പുലർച്ചെയിൽ നടക്കുന്നത് ചാന്താട്ടവുമാണ് . തിറയാട്ടത്തിലെ തോറ്റംപാട്ടായ അഞ്ചടികളോടെയാണ് ആരംഭം . കോലം കെട്ടുന്ന രൂപത്തിന്റെ ഉല്പത്തികഥയാണ് തോറ്റം പാട്ടിൽ അവതരിപ്പിക്കുന്നത് .തോറ്റംപാട്ടിലൂടെ പുരാവൃത്തം മുഴുവൻ വിശദീകരിക്കുന്നു. ‘

ഓരോ കാവുകളും ക്ഷേത്രങ്ങളും അവയുമായി ബന്ധപ്പെട്ട ഊരായ്മകളിൽപ്പെട്ടവരും ഭക്ത്യാദരപൂർവ്വമാണ് തിറയെ കാണുന്നത്. കോലം കെട്ടി കഴിഞ്ഞാൽ ദൈവത്തിൻ്റെ പ്രതിരൂപമായാണ് ഭക്തർ കാണുന്നത്. തിറയോടൊപ്പം കോമാളി വേഷക്കാരും ഉണ്ടാകും. തിറകളിൽ നിന്ന് കാണികളുടെ ശ്രദ്ധ തിരിക്കാനും കോലം കെട്ടുന്നവരുടെ ചുവടുകളിലെ പിഴവുകൾ ശ്രദ്ധയിൽ പെടാതിരിക്കാനും കാണികളെ രസിപ്പിക്കാനുമാണ് കോമാളി വേഷക്കാർ.

സമർപ്പണം ഏറെയുള്ള ഈ മേഖലയിൽ പരമ്പരാഗതമായി തുടരുന്ന കലാകാരൻമാരാണ് രംഗത്തുള്ളത്. അനുഷ്ടാന കലയെന്ന രീതിയിൽ തുടരുന്ന കലാരൂപമാണ് തിറയാട്ടം കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്തുള്ളപന്നിക്കോടിലെ നാദം തിറയാട്ട സമിതിയിലെ അനുഷ്ടാന കലാകാരൻമാർക്ക് ക്ഷേത്ര – കാവ് ഉൽസവങ്ങളിൽ ഏറെ സ്വീകാര്യതയാണ്. വൃതനിഷ്ടയും പരിശീലനവും കൊണ്ട് തിറയാട്ട ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ആശാൻ രമേശിൻ്റെ കീഴിലെ തിറയാട്ട കലാകാരൻമാർ തോറ്റംപാട്ടിൻ്റെ ഈരടികളിൽ ചൂട്ടു വെളിച്ചത്തിൽ ചുവടുവെക്കുമ്പോൾ ഭക്തർ പുരാവൃത്തങ്ങളുടെ മനോ ലോകത്തിലേക്ക് ഭകതി പൂർവ്വം ലയിക്കുകയാണ്.