കണ്ണൂർ: പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ പൊലീസുകാരെ ചോദ്യം ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാർഗ്ദതടസം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
|
പൊലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിനെ ഇവർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാഹനത്തിന്റെ വശത്തു നിന്ന് പൊലീസിനെ ചോദ്യം ചെയ്യുന്നത് ദൃശ്യത്തിലുണ്ടായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്തത് നമ്മൾ ചോദിക്കില്ലേയെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും സനൂപ് വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. പെറ്റി അടിച്ച വിരോധം ഇങ്ങനെയല്ലാ കാണിക്കേണ്ടതെന്ന് പൊലീസുകാരൻ മറുപടി പറയുന്നതും ഭീഷണിപ്പെടുത്തുന്നതും കാണാമായിരുന്നു.
നീ വാഹനം തടയെന്ന് പൊലീസുകാരൻ സനൂപിനോട് തുടർച്ചയായി പറയുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. അപ്പോൾ താൻ വാഹനം തടഞ്ഞിട്ടില്ലെന്നു യുവാവ് തിരിച്ചും പറയുന്നുണ്ടായിരുന്നു. തുടർന്ന് സനൂപിന്റെ അഡ്രസ് വാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോഴും പ്രതിഷേധമുണ്ടായി. വാഹനം തടഞ്ഞിന്റെ പേരിൽ കേസെടുക്കാൻ പാടില്ലെന്നും ജനങ്ങൾ പറഞ്ഞു.
എന്നാൽ ഒടുവിൽ വാഹനം തടഞ്ഞിന്റെ പേരിൽ തന്നെ കേസെടുക്കുകയും യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയുമാണ് പൊലീസ്. നിയമപാലകരുടെ നിയമലംഘനം ചോദ്യം ചെയ്തവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പൊലീസിനെതിരെ പ്രതിഷേധവും വിമർശനവും ശക്തമാണ്.





