29
Mar 2023
Mon
29 Mar 2023 Mon

ന്യൂഡല്‍ഹി: ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന തലശേരി രൂപതാ അര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. വസ്തുതകള്‍ പറയുന്ന ക്രൈസ്തവ പുരോഹിതരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് സിപിഎമ്മും കോണ്‍ഗ്രസും ഇത്ര അസ്വസ്ഥരാകുന്നത്?. കര്‍ഷകര്‍ക്കായാണ് ബിഷപ്പ് സംസാരിച്ചത്. അവരുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്നവരെ സഹായിക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പ് നര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറഞ്ഞപ്പോഴും സിപിഎമ്മും കോണ്‍ഗ്രസും വിമര്‍ശിച്ചു. സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ബിഷപ്പുമാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചാല്‍ അവര്‍ ചാടി വീഴുന്നു. ന്യൂനപക്ഷങ്ങളെ അവരുടെ വോട്ടു ബാങ്കുകളായി മാത്രമായാണ് കാണുന്നത്. അതാണ് ഇത്ര പരിഭ്രമമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഷപ്പുമാര്‍ സ്വന്തം സമുദായത്തെയും കര്‍ഷകരെയും പറ്റി പറയുന്നതില്‍ എന്തിനാണിത്ര വെപ്രാളം. ബിജെപിയെ പിന്തുണയ്ക്കാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. റബര്‍ വില കൂട്ടുമോ എന്നതല്ല വിഷയം, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്നതാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡിലാണ് ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടത്. മോദി ന്യൂനപക്ഷ വിരുദ്ധനെന്ന കോണ്‍ഗ്രസ് പ്രചാരണം ക്രൈസ്തവര്‍ തള്ളി. റബര്‍ കര്‍ഷകര്‍ക്കായി കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.