
![]() |
|
ന്യൂഡൽഹി: പാരീസ് ഒളിംപിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് ശേഷം തന്നെ സന്ദർശിച്ച ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡൻ്റും BJP എംപിയുമായ പിടി ഉഷ രാഷ്ട്രീയം കളിച്ചുവെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഹരിയാനയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന വിനേഷ് പ്രാദേശീക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്, ഉഷക്കെതിരെ ആരോപണം ഉന്നയിച്ചത്.
50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച വിനേഷിന് 100 ഗ്രാം ഭാരം കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫൈനല്‍ മത്സരത്തിന് തൊട്ടു മുമ്പ് അയോഗ്യത കല്പിച്ചത്.
ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷിനെ ഉഷ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നയിന്റെ ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. വിനേഷിനെ ഉഷ ആശ്വപ്പിക്കുന്നു എന്ന തരത്തിൽ ആണ് ചിത്രം പ്രചരിക്കപ്പെട്ടത്.
എന്നാല്‍ ഇത് ആത്മാര്‍ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്‍ശനമാണ് വിനേഷ് ഫോഗട്ട് ഇപ്പൊൾ ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ തനിക്കൊപ്പമുള്ള ചിത്രം പി ടി ഉഷ അനുവാദമില്ലാതെയാണ് എടുത്തതെന്നും ഒന്നും പറയാതെ മടങ്ങിയെന്നും വിനേഷ് ആരോപിച്ചു.
വിനേഷിൻ്റെ വാക്കുകൾ: ‘പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഒരു ഫോട്ടോ എടുത്തു.. നിങ്ങള്‍ പറഞ്ഞത് പോലെ രാഷ്ട്രീയത്തില്‍ പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അതുപോലെ പാരീസിലും രാഷ്ട്രീയം ഉണ്ടായി. അതുകൊണ്ടാണ് എന്റെ ഹൃദയം തകര്‍ന്നത് ” വിനേഷ് പറഞ്ഞു.
വിനേഷിൻ്റെ ആരോപണത്തോട് ഉഷ പ്രതികരിച്ചിട്ടില്ല.