22
Jun 2026
Mon
22 Jun 2026 Mon
bihar neet re-test fraud arrest

ലഖിസരായ്: ബിഹാറില്‍ നടന്ന നീറ്റ് യുജി (NEET UG) പുനഃപരീക്ഷയ്ക്കിടെ ആള്‍മാറാട്ടവും പരീക്ഷാ ക്രമക്കേടും നടത്താന്‍ ശ്രമിച്ച 30 പേരെ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. യഥാര്‍ത്ഥ പരീക്ഷാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷയെഴുതാന്‍ എത്തിയ ഒന്‍പത് പേരും തട്ടിപ്പ് സംഘവുമായി ബന്ധമുള്ള 21 പേരുമാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖിസരായിയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തിയ കര്‍ശനമായ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കെ.ആര്‍.കെ ഹൈസ്‌കൂള്‍ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഒരാളും, കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് ഏഴ് പേരും, ഹസന്‍പൂര്‍ സ്‌കൂള്‍ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഒരാളെയുമാണ് ആള്‍മാറാട്ടത്തിന് പോലീസ് പിടികൂടിയത്. പിടിയിലായവര്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് 21 പേര്‍ക്ക് ഈ മാഫിയാ ശൃംഖലയിലുള്ള പങ്കിനെക്കുറിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

എസ്.ഡി.എം പ്രഭാകര്‍ കുമാര്‍, എസ്.ഡി.പി.ഒ ശിവം കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് സംഘം വിവിധയിടങ്ങളില്‍ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ് ഷൈലേന്ദ്ര കുമാര്‍, പോലീസ് സൂപ്രണ്ട് പ്രേരണ കുമാര്‍ എന്നിവര്‍ അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നു. ഈ തട്ടിപ്പ് ശൃംഖലയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പരീക്ഷാ തട്ടിപ്പിന് പിന്നിലെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരുമെന്ന് ഭരണകൂടം അറിയിച്ചു.

Impersonators Reach Bihar Centre To Take NEET Re-Test, Arrested