21
Jun 2026
Sun
21 Jun 2026 Sun

ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തതിന് പിന്നാലെ ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ മിന്നല്‍ മുന്നറിയിപ്പ്. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ കാണികളോട് സ്റ്റേഡിയത്തിന് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന് ശേഷം കനത്ത മഴ പെയ്തതോടെ ഏകദേശം 30 മിനിറ്റോളം ആരാധകരോട് സ്റ്റേഡിയത്തിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പുറത്തുപോകുന്നതില്‍ നിന്നും ആരെയും വിലക്കിയില്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി അകത്ത് തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഈ കാത്തിരിപ്പ് സമയവും ഡച്ച് ആരാധകര്‍ പാട്ടും നൃത്തവുമായി സ്റ്റേഡിയത്തിനുള്ളില്‍ ആഘോഷമാക്കി മാറ്റി. നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും മാക്‌സിമ രാജ്ഞിയും കളി കാണാന്‍ വിഐപി ബോക്‌സില്‍ എത്തിയിരുന്നു. 68,777 കാണികളാണ് ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയിരുന്നത്.

ഗോള്‍വേട്ടയുമായി ബ്രോബിയും ഗാക്‌പോയും; ചരിത്രനേട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ്

ആദ്യ മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങിയ നെതര്‍ലന്‍ഡ്‌സ്, രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബ്രയാന്‍ ബ്രോബി, കോഡി ഗാക്‌പോ എന്നിവരുടെ ഇരട്ട ഗോള്‍ മികവിലാണ് നെതര്‍ലന്‍ഡ്‌സ് സ്വീഡനെ തകര്‍ത്തത്. കളിയുടെ അഞ്ചാം മിനിറ്റിലും 17-ാം മിനിറ്റിലും ഗോള്‍ നേടി ബ്രോബി ആദ്യ പകുതിയില്‍ തന്നെ നെതര്‍ലന്‍ഡ്‌സിന് വ്യക്തമായ മേധാവിത്വം നല്‍കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ (47′, 54′ മിനിറ്റുകളില്‍) കോഡി ഗാക്‌പോയും ഇരട്ട ഗോളുകള്‍ നേടി ലീഡ് 4-0 ആക്കി ഉയര്‍ത്തി. 59-ാം മിനിറ്റില്‍ ആന്റണി എലങ്കയിലൂടെ സ്വീഡന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും 89-ാം മിനിറ്റില്‍ ക്രിസെന്‍സിയോ സമ്മര്‍വില്ലെ നെതര്‍ലന്‍ഡ്‌സിന്റെ അഞ്ചാം ഗോളും നേടി വിജയം പൂര്‍ത്തിയാക്കി.

ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തില്‍ 100 ഗോളുകള്‍ തികയ്ക്കുന്ന എട്ടാമത്തെ ടീമെന്ന റെക്കോര്‍ഡും നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കി. ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്റീന, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ഇംഗ്ലണ്ട് എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച മറ്റ് ടീമുകള്‍. 1950-ല്‍ ബ്രസീലിനോട് 7-1 ന് തോറ്റതിന് ശേഷം ലോകകപ്പ് ചരിത്രത്തില്‍ സ്വീഡന്‍ വഴങ്ങുന്ന ഏറ്റവും വലിയ പരാജയമാണിത്. നിലവില്‍ ഗ്രൂപ്പ് എഫില്‍ നാല് പോയിന്റുമായി നെതര്‍ലന്‍ഡ്‌സാണ് മുന്നില്‍.

‘Lightning Alert’: Fans Told To Stay Put After Netherlands’ 5-1 Win Over Sweden