ബിജെപി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ജനം എന്തു ധരിക്കണമെന്നതിലും കഴിക്കണമെന്നതിലും രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
|
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ് കാ സാത് സബ് കാ വികാസ് തട്ടിപ്പാണ്. വസ്ത്രത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ബിജെപി ജനങ്ങളെയും സമൂഹത്തെയും വിഭജിക്കുകയാണ്. ഹിജാബ് നിരോധനം പിൻവലിക്കുമെന്നും സിദ്ധരാമയ്യ എക്സിൽ പോസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച മൈസുരിൽ നടന്ന റാലിയിലും സിദ്ധരാമയ്യ ഇക്കാര്യം ആവർത്തിച്ചു. സ്ത്രീകൾക്ക് ഹിജാബ് ധരിച്ചുപോകാമെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രം ധരിക്കുന്നതും കഴിക്കുന്നതും നമ്മുടെ തിരഞ്ഞെടുപ്പാണ്. താനതിനെ തടയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം സിദ്ധരാമയ്യ പിഎഫ്ഐ ഗുണ്ടകളെയും ന്യൂനപക്ഷങ്ങളെയും പ്രീണിപ്പിക്കുന്നതിനും വോട്ട് ബാങ്കിനുമായി സിദ്ധരാമയ്യ ഭരണഘടനയെ തന്നെ ഭേദഗതി ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു. സ്കൂളുകളിലും കോളജുകളിലും യൂനിഫോം നയം കൊണ്ടുവന്നത് എല്ലാ കുട്ടികളും തുല്യമാണെന്ന് ഉറപ്പാക്കാനാണെന്നും ബിജെപി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് 2022 ജനുവരിയിൽ ഉഡുപ്പി സർക്കാർ പിയു കോളജിൽ വിലക്കിയതോടെയാണ് കർണാടകയിൽ ഹിജാബ് നിരോധനം ചർച്ചയായത്. ഇതിനെതിരേ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി സർക്കാർ ഉത്തരവ് ശരിവച്ചു. ഇതിനെതിരേ സുപ്രിംകോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഇതോടെ ഹൈക്കോടതി ഉത്തരവാണ് നടപ്പായത്.
അതേസമയം കഴിഞ്ഞമാസം കർണാടക പരീക്ഷാ അതോറിറ്റി റീക്രൂട്ട്മെന്റ് പരീക്ഷാ ഹാളുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





