ജപ്പാനിലെ റെക്കോർഡ് കുറഞ്ഞ ജനനനിരക്കിനിടെ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി ശ്രദ്ധനേടി മുൻ സ്ഥാനാർഥിയും എഴുത്തുകാരിയുമായ കൊട്ടോ ഹാഷിമോട്ടോ. കുഞ്ഞിന്റെ ചിത്രത്തോടൊപ്പം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ, രാജ്യത്തെ സ്ത്രീകൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകേണ്ട സമയമാണിതെന്ന് അവർ ആഹ്വാനം ചെയ്തു.
|
“എന്റെ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി. പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി,” ഹാഷിമോട്ടോ എക്സിൽ കുറിച്ചു. ഡോക്ടർമാർ, മിഡ്‌വൈഫുമാർ, നഴ്‌സുമാർ എന്നിവർക്കും അവർ നന്ദി അറിയിച്ചു.
ജപ്പാന്റെ ഭാവി സ്ത്രീകളുടെ സജീവ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ജനനനിരക്ക് ഇടിയുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ജന്മം നൽകാൻ സ്ത്രീകൾ മുന്നോട്ടുവരേണ്ട സമയമാണിതെന്നും ഹാഷിമോട്ടോ മറ്റൊരു പോസ്റ്റിൽ പറഞ്ഞു. സെപ്റ്റംബർ രണ്ടിന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായും താനും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായും അവർ അറിയിച്ചു.
അതേസമയം, ജപ്പാനിലെ ജനനനിരക്ക് ആശങ്കാജനകമായ നിലയിലേക്ക് താഴുകയാണ്. 2025ൽ രാജ്യത്ത് 6.71 ലക്ഷത്തിലധികം കുഞ്ഞുങ്ങൾ മാത്രമാണ് ജനിച്ചത്. മുൻവർഷത്തേക്കാൾ ഏകദേശം 15,000 കുറവാണിത്. തുടർച്ചയായ പത്താം വർഷമാണ് ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 1899ൽ രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കുമാണിത്.
രാജ്യത്തെ തൊഴിലാളി ജനസംഖ്യ കുറയുന്നതും പ്രായമായവരുടെ എണ്ണം വർധിക്കുന്നതും ജപ്പാന്റെ ജനസംഖ്യാപരമായ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം പ്രസവനിരക്ക് 1.14 ആയി കുറഞ്ഞിട്ടുണ്ട്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





