05
Oct 2023
Thu
05 Oct 2023 Thu

ലഖ്‌നൗ: ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. ഇന്ന് ലഖ്‌നൗവില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട ഓസ്‌ട്രേലിയ 134 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയോടും പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്ക അവരുടെ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തി. ഇന്ന് 312 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് 177 റണ്‍സ് മാത്രമെ എടുക്കാന്‍ ആയുള്ളൂ. തുടക്കത്തില്‍ 70 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ തന്നെ ഓസ്‌ട്രേലിയയുടെ 6 വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

7 റണ്‍ എടുത്ത മിച്ചല്‍ മാര്‍ഷ്, 13 റണ്‍ എടുത്ത വാര്‍ണര്‍, 19 റണ്‍ എടുത്ത സ്റ്റീവ് സ്മിത്ത്, 5 റണ്‍സ് എടുത്ത ഇംഗ്ലിസ്, 3 റണ്‍സ് എടുത്ത മാക്‌സ്വെല്‍ എന്നിവര്‍ ബാറ്റു കൊണ്ട് നിരാശപ്പെടുത്തി. 70-6 എന്ന നിലയില്‍ നിന്ന് ലബുഷാനെയും സ്റ്റാര്‍കും ചേര്‍ന്ന് ഓസ്‌ട്രേലിയയെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി.

ലബുഷാനെ 74 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്തു. സ്റ്റാര്‍ക് 51 പന്തില്‍ 27 റണ്‍സും എടുത്തു. എങ്കിലും ഓസിസിന് ജയം ഏറെ ദൂരെ ആയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് ആയി റബാദെ 3 വിക്കറ്റും, യാന്‍സണ്‍, മഹാരാജ്, ഷംസി എന്നിവര്‍ 2 വിക്കറ്റും, എംഗിഡി ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് ആണ് നേടിയത്. ഓപ്പണര്‍ ഡി കോകിന്റെ സെഞ്ചുറിയും മക്രം നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. ഡി കോക്ക് 109 റണ്‍സ് ആണ് എടുത്തത്. 106 പന്തില്‍ നിന്നായിരുന്നു 109 റണ്‍സ്. 5 സിക്‌സും 8 ഫോറും അദ്ദേഹം നേടി.

ക്യാപ്റ്റന്‍ ബാവുമ 35 റണ്‍സും വാന്‍ ഡെര്‍സന്‍ 26 റണ്‍സും എടുത്തു. 44 പന്തില്‍ നിന്ന് 56 റണ്‍സ് എടുക്കാന്‍ മാക്രമിനായി. ക്ലാസന്‍ (29), ഹാന്‍സന്‍ (26), മില്ലര്‍ (17) എന്നിവരും ദക്ഷിണാഫ്രിക്കയെ 300 കടക്കാന്‍ സഹായിച്ചു.ഓസ്‌ട്രേലിയക്ക് ആയി മാക്‌സ്വെല്‍, സ്റ്റാര്‍ക് എന്നിവര്‍ 2 വിക്കറ്റ് വീതം നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സ്, ആഡം സാമ്പ, ഹേസില്‍വുഡ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക