സിഗരറ്റ് ചാരം എറിഞ്ഞുകളയാനുള്ള ശ്രമത്തിനിടെ 33ാം നിലയിൽ നിന്ന് വീണ സോഫ്റ്റ് വെയർ എൻജിനീയറായ യുവാവ് മരിച്ചു. ബംഗളുരുവിലെ ഭട്ടർഹല്ലിയിലാണ് സംഭവം. യുപി സ്വദേശിയായ ദിവ്യാൻഷു ശർമ(27)ആണ് മരിച്ചത്.
|
ദിവ്യാൻഷുവും മൂന്നു സുഹൃത്തുക്കളും കൂടി വ്യാഴാഴ്ച രാത്രി മറ്റൊരു സുഹൃത്തിന്റെ ഫ്ളാറ്റിൽ എത്തുകയായിരുന്നു. രാത്രി സിനിമയ്ക്കു പോവാനിറങ്ങിയെങ്കിലും നേരം വൈകിയതിനാൽ യാത്ര പബ്ബിലേക്ക് മാറ്റി. ഇവിടെ നിന്ന് പുലർച്ച രണ്ടരയോടെയാണ് സംഘം ഫ്ളാറ്റിൽ തിരികെയെത്തിയത്. മടങ്ങിയെത്തിയ ശേഷം ദിവ്യാൻഷു സംഘം വലിച്ചുപേക്ഷിച്ച സിഗരറ്റ് കുറ്റികളും മറ്റും വൃത്തിയാക്കാൻ തുടങ്ങി. മറ്റുള്ളവർ കിടപ്പുമുറികളിലേക്ക് ഉറങ്ങാനും പോയി. ലിവിങ് റൂമിൽ കിടന്നുറങ്ങിയ ദിവ്യാൻഷു വെള്ളി രാവിലെ ഏഴോടെ സിഗരറ്റ് ചാരം കളയാൻ ബാൽക്കണിയിൽ പോവുകയും ഇവിടെ നിന്ന് കാലുതെന്നി താഴേക്ക് വീഴുകയുമായിരുന്നു.
ദിവ്യാൻഷുവിന്റെ മൃതദേഹം കണ്ട മറ്റു താമസക്കാർ വിവരം ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു. ദിവ്യാൻഷുവിന്റെ ഐഡി കാർഡ് അടക്കം ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതു കണ്ടപ്പോൾ മാത്രമാണ് യുവാവിന്റെ സുഹൃത്തുക്കൾ വിവരം അറിയുന്നത്. പൊലീസ് എത്തി യുവാവ് തങ്ങിയ ഫ്ളാറ്റിൽ പരിശോധിക്കുകയും ബാൽക്കണിയുടെ സമീപം ദിവ്യാൻഷുവിന്റെ ഷൂവിന്റെ പാടുകളും സിഗരറ്റ് ചാരവും കണ്ടെത്തി. തുടർന്നാണ് ഇത്തരമൊരു അപകടനിഗമനത്തിൽ പൊലീസ് എത്തിയത്.





