06
Sep 2024
Mon
06 Sep 2024 Mon
Jharkhand excise constable recuritment

റാഞ്ചി: ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം നേടിയെടുക്കാന്‍ ഏത് കടുത്ത ത്യാഗത്തിനും തയ്യാറായ യുവാക്കള്‍ പാതിവഴിയില്‍ വാടി വീണു. (11 candidates collapse and die during fitness test for Excise constable recruitment Jharkhand) ഝാര്‍ഖണ്ഡ് എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനിടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തം. റിക്രൂട്ട്‌മെന്റിന്റെ കായികക്ഷമത പരിശോധനക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ കുഴഞ്ഞുവീണ് മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10 കിലോമീറ്റര്‍ ദൂരം ഓട്ടമായിരുന്നു കായികക്ഷമത പരിശോധനയിലെ ഒരു ഇനം. കടുത്ത ചൂടില്‍ ഇത്രയേറെ ദൂരം ഓടിയ ഉദ്യോഗാര്‍ഥികളില്‍ പലരും കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്നാണ് 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചത്.

100ലേറെ ഉദ്യോഗാര്‍ഥികളാണ് ഓട്ടത്തിനിടെ കുഴഞ്ഞുവീണത്. ചില ഉദ്യോഗാര്‍ഥികള്‍ ഉത്തേജക മരുന്നുകളോ എനര്‍ജി ഡ്രിങ്കുകളോ ഉപയോഗിച്ചതായി കരുതുന്നുവെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. അതാവാം ഇത്രയധികം പേര്‍ക്ക് ഓട്ടത്തിനിടെ ശ്വാസംമുട്ടലിനും ഹൃദയസ്തംഭനത്തിനും കാരണമായത്. കടുത്ത ചൂടില്‍ മണിക്കൂറുകളോളം വരിനിന്നതും ആരോഗ്യാവസ്ഥ മോശമാക്കി.

1,27,772 ഉദ്യോഗാര്‍ഥികളാണ് ആഗസ്ത് 30 വരെ കായിക പരീക്ഷയില്‍ പങ്കെടുത്തത്. ഇതില്‍ 78,023 പേര്‍ യോഗ്യത നേടി. സംസ്ഥാനത്ത് ഏഴ് കേന്ദ്രങ്ങളിലായാണ് പരീക്ഷ.

ഉദ്യോഗാര്‍ഥികളുടെ മരണത്തിന് പിന്നാലെ, പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും ഒരുക്കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉത്തരവിട്ടു. മെഡിക്കല്‍ സംഘങ്ങളെയും ആംബുലന്‍സുകളെയും നിയോഗിക്കണം. മതിയായ കുടിവെള്ളം ഒരുക്കാനും നിര്‍ദേശിച്ചു.

അതേസമയം, ദുരന്തത്തിന് കാരണം സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഉദ്യോഗാര്‍ഥികള്‍ പരീക്ഷയുടെ തലേന്ന് മുതല്‍ വരിയില്‍ നില്‍ക്കുകയാണ്. പിറ്റേന്ന് കടുത്ത വെയിലില്‍ ഓടേണ്ടിവന്നു. മതിയായ ആരോഗ്യ സംവിധാനങ്ങള്‍ സ്ഥലത്ത് ഒരുക്കിയില്ലെന്നും ബി.ജെ.പി ആരോപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക