വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ ഗസ്സ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു ആക്രമണം. ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
|
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ആക്രണമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ വാദം. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർക്കും ഫലസ്തീനിലെ ചെറുത്തുനിൽപ്പുമായി ബന്ധമില്ലാത്തവരാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ എല്ലാവരും സാധാരണക്കാരാണ്.
കഴിഞ്ഞ ദിവസം അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ രണ്ട് ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സൈന്യം മേഖലയിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. തൂൽകറമിനടുത്തുള്ള നൂർ ശംസ് അഭയാർത്ഥി ക്യാംപിലാണ് ഇസ്രായേൽ സൈന്യം പരിശോധനയ്‌ക്കെന്നു പറഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. റെയ്ഡിനിടെ യുവാക്കൾക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.


