25
Mar 2024
Fri
25 Mar 2024 Fri

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനെതിരെ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവലിച്ചത്. അതേസമയം ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ പിന്‍വലിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

199 കേസുകളാണ് ആകെ വിഴിഞ്ഞം സമരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം എടുത്തത്.

മുഴുവൻ കേസുകളും പിൻവലിക്കണം എന്നായിരുന്നു ലത്തീൻ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേസുകളിലുള്‍പ്പെട്ട 260 പേര്‍ കമ്മീഷണര്‍ക്കും അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍, സ്റ്റേഷൻ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിൻവലിക്കില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകളിലും ഇക്കാര്യം ലത്തീൻ അതിരൂപത ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ സര്‍ക്കാരും സഭയും തമ്മിലുള്ള ധാരണ പ്രകാരമാണ് 157 കേസുകള്‍ പിൻവലിക്കാൻ തീരുമാനമായിരിക്കുന്നത്. എന്നാല്‍ മുഴുവൻ കേസുകളും പിൻവലിക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിഴിഞ്ഞം സമരസമിതി. ബിഷപ്പുമാര്‍ക്കെതിരെ എടുത്ത കേസുകള്‍ ബാക്കി ഉണ്ടെന്നും സമരസമിതി പറയുന്നു.