24
Nov 2025
Thu
24 Nov 2025 Thu
16 year old boy committed suicide in Delhi

അധ്യാപകര്‍ നിരന്തരം അവഹേളിക്കുന്നതില്‍ മനംനൊന്ത് 16കാരന്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ സെന്റ് കൊളമ്പ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശൗര്യ പാട്ടീലാണ് ജീവനൊടുക്കിയത്. കണക്കിലും മറ്റും പിന്നാക്കമായ വിദ്യാര്‍ഥിയെ അധ്യാപകര്‍ നാണംകെടുത്തുകയും അവഹേളിക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു.
കുട്ടി ജീവനൊടുക്കിയ ദിവസം സ്‌കൂളില്‍ ഡാന്‍സ് പരിശീലനമുണ്ടായിരുന്നു. ഡാന്‍സ് കളിക്കുന്നതിനിടെ ശാര്യ വേദിയില്‍ വീണു. ഇതോടെ അധ്യാപിക വിദ്യാര്‍ഥിയെ പരസ്യമായി അവഹേളിച്ചു. കുട്ടി കരഞ്ഞതോടെ കഴിയുന്നത്ര കരഞ്ഞോളാനും തനിക്കതു വിഷയമല്ലെന്നും ശൗര്യയോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടടര്‍ന്ന് സ്‌കൂളില്‍ നിന്നു പോയ വിദ്യാര്‍ഥി സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്‌റ്റേഷിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. തന്റെ മരണത്തിനു കാരണം സ്‌കൂളിലെ മൂന്ന് അധ്യാപികമാര്‍ ആണെന്ന ആത്മഹത്യാകുറിപ്പ് കുട്ടിയുടെ ബാഗില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.

മകനോടുള്ള അധ്യാപകരുടെ മോശം സമീപനം നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാല്‍ ശൗര്യ ക്ലാസില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ അങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു സ്‌കൂള്‍ അധികൃതര്‍ മറുപടി നല്‍കിയതെന്നും മാതാപിതാക്കള്‍ പറയുന്നു.

ഡാന്‍സ് പരിശീലനത്തിനിടെ തറയില്‍ വീണ ശൗര്യയെ അധ്യാപികമാര്‍ വഴക്കു പറഞ്ഞെന്നും പരിപാടിയില്‍ നിന്ന് നീക്കം ചെയ്‌തെന്നും സഹപാഠികള്‍ പറയുന്നു. ശൗര്യ മനപ്പൂര്‍വം വീണതാണെന്നും അവന്റെ നാടകമാണ് അതെന്നുമായിരുന്നു അധ്യാപികമാര്‍ പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു.

വീട്ടില്‍ നിന്ന് ആളെ വിളിപ്പിക്കുമെന്നും ടിസി തന്നുവിടുമെന്നും ഒരു അധ്യാപിക നാലുദിവസമായി മകനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന വിവരവും തങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞുവെന്ന് ശൗര്യയുടെ അച്ഛന്‍ പ്രദീപ് പറഞ്ഞു. മാതാപിതാക്കളോടും സഹോദരനോടും ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു ആത്മഹത്യാകുറിപ്പ് തുടങ്ങുന്നത്. തന്റെ അധ്യാപകര്‍ കാരണമാണ് ജീവനൊടുക്കുന്നതെന്നും താന്‍ മരിച്ചുകഴിഞ്ഞാല്‍ ആന്തരികാവയവങ്ങള്‍ക്കു കുഴപ്പമൊന്നുമില്ലെങ്കില്‍ ഇവ ദാനം ചെയ്യുകയാണെന്നും കുട്ടി കുറിച്ചിരിക്കുന്നു.