22
Jul 2023
Wed
22 Jul 2023 Wed

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ നീന്തല്‍ക്കുളങ്ങളില്‍ മുങ്ങിമരിക്കുന്ന 275 കേസുകള്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മക്കയിലാണ് ഏറ്റവും കൂടുതല്‍ മുങ്ങിമരണം. 95 പേരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദില്‍ 54 പേര്‍ക്കും അല്‍ഷര്‍ഖിയയില്‍ 31 പേര്‍ക്കും ജിസാനില്‍ 23 പേര്‍ക്കും ഈ വര്‍ഷം ജീവന്‍ നഷ്ടമായി. അല്‍ഖസീം (20), മദീന (19), അസീര്‍ (13), നജ്റാന്‍, തബൂക്ക് (6), അല്‍ബഹ (4), ഹായില്‍ (3), അല്‍ജൗഫ് (1) എന്നിങ്ങനെയാണ് മരണനിരക്കുകള്‍. വടക്കന്‍ അതിര്‍ത്തിമേഖലയില്‍ നീന്തല്‍കുളത്തില്‍ വീണ് മരിച്ച ഒറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുങ്ങിമരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നതിനാല്‍ രക്ഷിതാക്കള്‍ ജാഗ്രതപാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നീന്തല്‍ പരിചയമില്ലാത്ത കുട്ടികള്‍ പുളുകളില്‍ ഇറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കുടുംബങ്ങളുടെ അശ്രദ്ധ നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമാകുന്നു. തുറന്ന ജലസ്രോതസ്സുകള്‍ക്കും നീന്തല്‍ക്കുളങ്ങള്‍ക്കും സമീപം താമസിക്കുന്ന കുട്ടികളും വ്യക്തികളും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. നീന്തുമ്പോള്‍ കുട്ടികളുടെ അടുത്ത് ഒരു മുതിര്‍ന്ന വ്യക്തി ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നീന്തല്‍ അറിയാത്ത കുട്ടികള്‍ ലൈഫ് ജാക്കറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. ചെറുപ്പം മുതലേ കുട്ടികളെ നീന്തല്‍ പഠിപ്പിക്കേണ്ടതും കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) രീതികള്‍ പഠിപ്പിക്കേണ്ടതും ആവശ്യമാണ്. നീന്താന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം അപകടരഹിതമാണെന്ന് ഉറപ്പാക്കുകയും വേണം.