22
Jan 2023
Thu
22 Jan 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: കറുത്ത പർദ ധരിച്ച് ലഖ്‌നൗ തെരുവിലൂടെ സ്വിഗ്ഗി ബാഗുമായി നടന്നുനീങ്ങുന്ന യുവതിയുടെ ചിത്രം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചിത്രം വൈറലായതോടെ ആ സ്ത്രീയെ കണ്ടെത്താനുള്ള നീക്കങ്ങളും തുടങ്ങി. ഒടുവിലാണ് മനസ്സിലായത് ലഖ്‌നൗവിൽ തന്നെയുള്ള രിസ്‌വാനയാണ് ആ യുവതിയെന്ന്. സ്വിഗ്ഗി ജീവനക്കാരിയായി ജോലിചെയ്യാനുള്ള സാഹചര്യങ്ങളും പുറത്തുവന്നതോടെ അവളുടെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.

ചിത്രം വൈറലായതോടെ സ്വിഗ്ഗി അങ്ങിനെ കാൽനടയായി ഫുഡ് ഡെലിവറി നടത്തുമോ ഇല്ലയോ എന്നൊക്കെ സംശയങ്ങളും ചോദ്യങ്ങൾ വരെ ഉയർന്നിരുന്നു. കാരണം സ്വിഗ്ഗിയിൽ ജീവനക്കാരായി ജോലി ലഭിക്കാൻ സ്വന്തമായി ടൂ വീലറും ലൈസൻസും ആവശ്യമാണ്.

23 വർഷം മുമ്പായിരുന്നു രിസ്വാനയുടെ വിവാഹം നടന്നത്. ഭർത്താവ് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഏതാനും വർഷം മുമ്പ് ഓട്ടോറിക്ഷ മോഷണം പോയതോടെ അദ്ദേഹം മാനസികമായി തകർന്നു. പിന്നാലെ മൂന്നുവർഷം മുമ്പ് വീടും കുടുംബവും ഉപേക്ഷിച്ച് എവിടെയോ പോയി. ഇതോടെ കുടുംബത്തെ നോക്കേണ്ട ചുമതലയും മൂന്നു കുട്ടികൾക്ക് ചെലവിന് കണ്ടെത്തേണ്ട ബാധ്യതയും രിസ്‌വാന്റെ ചുമലിലായി. ബുഷ്‌റ (17), നഷാറ (7), മുഹമ്മദ് യാസീൻ (11) എന്നീ മക്കളാണ് രിസ്‌വാനക്കുള്ളത്. ലഖ്‌നൗവിൽ ജഗത്‌നാരായൺ റോഡിലെ ജനത നഗരി കോളനിയിലുള്ള ഒറ്റമുറി വീടിലാണ് കുടുംബം കഴിയുന്നത്.

രാവിലെയും വൈകുന്നേരവും വീടുകളിൽ ജോലി ചെയ്തും ബാക്കിയുള്ള സമയം തെരുവ് ചായക്കടകളിൽ ഡിസ്‌പോസബിൾ കപ്പുകൾ വിതരണം ചെയ്തുമാണ് രിസ്വാന കുടുംബം നീക്കുന്നത്. ദിവസവും 25 കിലോമീറ്ററോളം നടന്നാണ് ഈ ജോലി ചെയ്യുന്നത്. ഒരു ദിവസം മുഴുവൻ നീളുന്ന ജോലിയായതിനാൽ ജോലിക്കായി കരുതുന്ന ഉപകപകരണങ്ങളോ വസ്തുക്കളോ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനുമായി വലിയ ബാഗ് ആവശ്യമായിരുന്നു. ഇങ്ങനെയാണ് തെരുവുകച്ചവടക്കാരനിൽ നിന്ന് സ്വിഗ്ഗി ബാഗ് 50 രൂപക്ക് വാങ്ങിയത്. അതിലാണ് ഗ്ലാസുകളുടെ പാക്കറ്റുകൾ നിറച്ച് നടന്ന് വിൽക്കുന്നത്. അങ്ങിനെ ബാഗുമായി നടക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.