അടൂര്‍: പത്തംതിട്ട ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ കേസെടുത്തു. തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിയാക്കി അടൂര്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്.
|
ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി നടന്ന തൂക്കത്തിനിടെയായിരുന്നു സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കക്കാരന്റെ കൈയില്‍ നിന്ന് വീണത്. 10 അടിയിലേറെ ഉയരത്തിൽ നിന്ന് വീണ കുഞ്ഞ് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുഞ്ഞ് വീഴുമ്പോൾ താഴെനിന്നവർ പിടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുഞ്ഞിന്റെ ഒരു കൈയിലെ എല്ലിന് പൊട്ടലുള്ളതായാണ് വിവരം. പത്തനാപുരം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് വീണത്. സംഭവസമയം ഇവരും താഴെ ഉണ്ടായിരുന്നു.
ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍ 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുള്ള കുട്ടികളെയുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാക്കാറുണ്ട്. ഇഷ്ടസന്താന ലബ്ധിക്കും ആഗ്രഹ പൂര്‍ത്തീകരണത്തിനുമായാണ് തൂക്കവഴിപാട് നടത്തുന്നത്.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. പത്തനംതിട്ട ജില്ല ശിശു സംരക്ഷണ സമിതിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ അടൂർ പൊലീസിന് നിർദേശം നൽകി. സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകാത്തതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.





