ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് മടങ്ങിയവർ സഞ്ചരിച്ച ആസ്താ പ്രത്യേക ട്രെയിൻ കത്തിക്കുമെന്ന് നാലംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. വിജയനഗര ജില്ലയിലെ ഹൊസപേട്ട റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രിയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു. ട്രെയിൻ ഹൊസപേട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് തിരിച്ചുവരുന്നവർ സഞ്ചരിച്ച റിസർവ് ചെയ്ത കോച്ചില്‍ ഏതാനും യുവാക്കള്‍ കയറി.
|
അവർ ന്യൂനപക്ഷ വിഭാഗക്കാരാണെന്ന് മനസ്സിലാക്കിയ യാത്രക്കാർ കോച്ചില്‍ കയറുന്നത് തടഞ്ഞു. ഇതേച്ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ യുവാക്കള്‍ ട്രെയിൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് റെയില്‍വേ പൊലീസ് യുവാക്കളെ ഇറക്കി മറ്റൊരു കോച്ചില്‍ കയറ്റി വിട്ടു. ഇതോടെ റിസർവേഷൻ കോച്ചില്‍നിന്ന് കൂട്ടത്തോടെ ഇറങ്ങിയ അയോധ്യ യാത്രക്കാർ ഭീഷണി മുഴക്കിയ യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്ലാറ്റ്ഫോമില്‍ മുദ്രാവാക്യം മുഴക്കി.
വിവരം അറിഞ്ഞ് തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരും എത്തി പ്രക്ഷോഭം കൊഴുപ്പിച്ചു. മണിക്കൂർ നീണ്ട ഈ പ്രതിഷേധ സമയമത്രയും ട്രെയിൻ പിടിച്ചിട്ടു. വിജയനഗര ജില്ല പൊലീസ് സൂപ്രണ്ട് ബി.എല്‍. ശ്രീധരി ബാബു എത്തി യുവാക്കളെ അറസ്റ്റ് ചെയ്യാം എന്ന് ഉറപ്പു നല്‍കിയതിനെത്തുടർന്ന് യാത്രക്കാർ തിരിച്ചു കയറുകയും ട്രെയിൻ യാത്ര തുടരുകയും ചെയ്തു. യുവാക്കള്‍ രക്ഷപ്പെട്ടതിനാല്‍ വ്യാഴാഴ്ച രാത്രി ആരെയും പിടികൂടാനായില്ല. തുടർന്ന്, വെള്ളിയാഴ്ച നടത്തിയ തിരച്ചിലില്‍ ഒരാളെ അറസ്റ്റ് ചെയ്തു.





