02
Mar 2024
Sat
02 Mar 2024 Sat
two more accused arrested over death of sidharth

വയനാട് പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവര്‍ഷം വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. സിദ്ധാര്‍ഥനെ മര്‍ദ്ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളായ ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. ഇതോടെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. അതേസമയം കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കാണാനെത്തിയ സിദ്ധാര്‍ഥന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.(two more accused arrested over death of sidharth)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സര്‍വകലാശാലയില്‍ നടന്നത് പരസ്യവിചാരണയെന്നാണ് അന്വേഷണ റിപോര്‍ട്ടിലുളളത്. 18 പേര്‍ പലയിടങ്ങളില്‍ വച്ച് സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാര്‍ഥനെ നടത്തിച്ചു. സര്‍വകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിന്‍ മുകളില്‍ വച്ചും മര്‍ദ്ദിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരുമാണ് കേസിലെ പ്രതികള്‍.

മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍ ആണ് സിദ്ധാര്‍ഥിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും റിപോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപോര്‍ട്ടില്‍ സിദ്ധാര്‍ഥിനെ മര്‍ദ്ദിച്ചുവെന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ വിവരം സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശ് അടക്കം ചൂണ്ടിക്കാട്ടിയിരുന്നു.
ഫെബ്രുവരി 14ന് കോളജിലെ വിദ്യാര്‍ഥിനിയോട് ഇഷ്ടം തുറന്നുപറഞ്ഞതിനെ തുടര്‍ന്നായിരുന്നു ക്രൂരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്. മൂന്നുദിവസം നീണ്ട മര്‍ദ്ദനമായിരുന്നു അരങ്ങേറിയത്. ബെല്‍റ്റുകള്‍ പൊട്ടിപ്പോകുന്നതുവരെയും ഇലക്ട്രിക് വയര്‍ ഉപയോഗിച്ചും പ്രതികള്‍ സിദ്ധാര്‍ഥിനെ മര്‍ദ്ദിക്കുകയുണ്ടായി. മൂന്നുദിവസമായി സിദ്ധാര്‍ഥ് ഒന്നും കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക