26
Mar 2024
Sat
26 Mar 2024 Sat

അസഹ്യമായ ഊഷ്ണം: നാടെങ്ങും തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ സഹകരണ വകുപ്പ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ വര്‍ഷം സഹകരണ മേഖലയില്‍ തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഇത്തവണ പല മേഖലയിലും ചൂട് ഇപ്പോള്‍ തന്നെ വളരെ കൂടിയിരിക്കുകയാണ് അതിനാല്‍ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സഹകരണവകുപ്പ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണന്ന് സഹകരണ മന്ത്രി അറിയിച്ചു.

എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും , വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കുവനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാന്‍ സഹകരണപ്രസ്ഥാനങ്ങള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. അതേ രീതിയില്‍ സാമൂഹിക ഉത്തരവാദിത്വം എന്ന നിലയില്‍ ഇതിന്റെ ഭാഗമാവുന്നത്. വേനല്‍ അവസാനിക്കുന്ന സമയം വരെ തണ്ണീര്‍ പന്തലുകള്‍ നിലനിര്‍ത്തണം.

തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണ്ണിമത്തന്‍ ജ്യൂസ് തണുത്ത വെള്ളം, അത്യാവശ്യം ഒആര്‍എസ് എന്നിവ കരുതണം. പൊതുജനങ്ങള്‍ക്ക് ഇത്തരം ‘തണ്ണീര്‍ പന്തലുകള്‍’ എവിടെയാണ് എന്ന അറിയിപ്പും നല്‍കണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്‌കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. അടുത്ത 15 ദിവസത്തിനുള്ളില്‍ ഇതു നടപ്പാക്കുവാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Extreme heat Department of Cooperation to prepare wetlands