26
Jun 2026
Fri
26 Jun 2026 Fri

രാജ്യത്തെ റേഷന്‍ അരി വിതരണത്തിലെ സബ്‌സിഡി (Ration distribution) വലിയ തോതില്‍ വെട്ടിക്കുറക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നാല് വിഭാഗങ്ങളാക്കി തിരിച്ചാണ് നിലവില്‍ സര്‍ക്കാര്‍ റേഷന്‍ വിതരണം ചെയ്യുന്നത്. എഎവൈ, പിഎച്ച്എച്ച്, എന്‍പിഎച്ച്എച്ച്, എന്‍പിഎച്ച്എച്ച് വൈറ്റ് എന്നിങ്ങനെ നാലുതരങ്ങളാണ് റേഷന്‍ കാര്‍ഡുകള്‍ക്ക് നിലവിലുള്ളത്. ഇവ ഓരോന്ന് വഴിയും വ്യത്യസ്ത അളവിലുള്ള റേഷന്‍ വിഹിതമാണ് നല്‍കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്ത്യോദയ അന്നയോജന അഥവാ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് പരമാവധി സബ്സിഡിയില്‍ സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. പിങ്ക് നിറത്തിലുള്ള പിഎച്ച്എച്ച് കാര്‍ഡുകള്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ വീതം റേഷന്‍ വിഹിതമാണ് നല്‍കുന്നത്. നീല നിറത്തിലുള്ള എന്‍പിഎച്ച്എച്ച് കാര്‍ഡിലാണെങ്കില്‍ ഭാഗികമായ സബ്സിഡിയില്‍ മാത്രമേ റേഷന്‍ ലഭിക്കൂ. വെള്ള നിറത്തിലുള്ള എന്‍പിഎച്ച്എച്ച് കാര്‍ഡുകള്‍ക്ക് യാതൊരുവിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നതല്ല.

ഓരോ കുടുംബത്തിന്റെയും വരുമാനത്തിന് അനുസരിച്ചാണ് റേഷന്‍ കാര്‍ഡ് തരം തീരുമാനിക്കുന്നത്. കുറഞ്ഞ വരുമാനമുള്ളവരും രോഗികളും ഉള്‍പ്പെടെ എഎവൈ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ബിപിഎല്‍ കാര്‍ഡ് ഉടമകളെ അപേക്ഷിച്ച് എഎവൈ കാര്‍ഡുകാര്‍ക്ക് എത്ര അംഗങ്ങളാണെങ്കിലും 35 കിലോ അരി ലഭിക്കുന്നതാണ്. നിലവില്‍ ഒരംഗം മാത്രമേ വീട്ടില്‍ ഉള്ളതെങ്കില്‍ പോലും അവര്‍ക്ക് 35 കിലോ അരി കിട്ടും.

ഇനി എല്ലാവര്‍ക്കും 35 കിലോ അരി ഉണ്ടാകില്ല

35 കിലോ അരി എല്ലാവര്‍ക്കും ലഭിക്കുന്ന രീതിക്ക് മാറ്റം സംഭവിക്കാന്‍ പോകുകയാണ്. അന്ത്യോദയ അന്നയോജന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന മാറ്റത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ഭാഗമാകും. ഇതിലൂടെ അഞ്ചില്‍ താഴെ അംഗങ്ങളുള്ള കുടുംബത്തിന് ലഭിക്കുന്ന സൗജന്യ ഭക്ഷ്യധാന്യത്തിന്റെ അളവില്‍ കുറവ് സംഭവിക്കും.

രണ്ട് പേരുള്ള കുടുംബങ്ങള്‍ക്ക് 35 കിലോ റേഷന്‍ വിഹിതം ഉണ്ടായിരിക്കില്ലെന്നും ഭാവിയില്‍ 14 കിലോ അരി മാത്രമേ ഉണ്ടാകൂവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി റേഷന്‍ വിഹിതം 35 കിലോയായി തുടരും.

എന്തുകൊണ്ട് മാറ്റം വരുന്നു?

നിലവില്‍ അന്ത്യോദയ പദ്ധതി വഴി റേഷന്‍ വിതരണം ചെയ്യുന്നതിനും മഞ്ഞ കാര്‍ഡിലേക്ക് കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിലും അസമത്വം നേരിടുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഒന്നോ രണ്ടോ അംഗങ്ങള്‍ മാത്രമുള്ള കുടുംബത്തിന് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത് ശരിയല്ലെന്നും, ഇത് കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ധാന്യങ്ങളുടെ പ്രതിശീര്‍ഷ അളവ് കുറയ്ക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇനി എത്ര ലഭിക്കും?

നിലവില്‍ അംഗങ്ങളുടെ എണ്ണം പോലും പരിഗണിക്കാതെ ഒരു കുടുംബത്തിന് 35 കിലോ ധാന്യം എന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ രീതിയ്ക്ക് മാറ്റം വരുത്തി ഒരംഗത്തിന് 7 കിലോഗ്രാം ഭക്ഷ്യധാന്യം എന്നതിലേക്ക് മാറും. ഒരു കുടുംബത്തിന് കിട്ടുന്ന പരമാവധി ഭക്ഷ്യധാന്യത്തിന്റെ അളവ് 35 കിലോയായി തുടരുകയും ചെയ്യും.

Antyodaya Anna Yojana 35 kg Ration Distribution Rule May Change