30
Mar 2024
Tue
30 Mar 2024 Tue
sdpi aiadmk alliance

ചെന്നൈ: തമിഴ്‌നാട്ടില്‍ എസ്ഡിപിഐ-എഐഎഡിഎംകെ സഖ്യം യാഥാര്‍ത്ഥ്യമാവുന്നു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ പ്രകാരം ദിണ്ടിഗല്‍ ലോക്‌സഭാ സീറ്റ് എസ്ഡിപിഐക്ക് നല്‍കുമെന്നാണ് വിവരം. ദിണ്ടിഗല്‍ സീറ്റ് പട്ടാളി മക്കള്‍ കക്ഷിക്ക് നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. എന്നാല്‍, പട്ടാളി മക്കള്‍ കക്ഷി ബിജെപിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതോടെയാണ് എസ്ഡിപിഐക്ക് നറുക്ക് വീണത്. (SDPI will contest in Tamilnadu Dindigul constituency  )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ സെന്‍ട്രല്‍, രാമനാഥപുരം, മയിലാടുതുറൈ, പൊള്ളാച്ചി, ദിണ്ടിഗല്‍, ഈറോഡ് എന്നീ സീറ്റുകളിലാണ് എസ്ഡിപിഐ മല്‍സരിക്കാന്‍ താല്‍പര്യമറിയിച്ചിരുന്നത്. മയിലാടുതുറൈ, ദിണ്ടിഗല്‍, തിരുനെല്‍വേലി
സീറ്റുകളാണ് എഐഎഡിഎംകെയുമായി നടത്തിയ ഏറ്റവും ഒടുവിലത്തെ ചര്‍ച്ചകളില്‍ വന്നത്. പിഎംകെ ബിജെപിക്കൊപ്പം പോയതോടെ രണ്ടാമതൊരു സീറ്റ് കൂടി എസ്ഡിപിഐക്ക് അനുവദിച്ചേക്കും. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ബി.ജെ.പിയുമായുള്ള സഖ്യം അണ്ണാ ഡി.എം.കെ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് എസ്.ഡി.പിഐ അവരുമായി അടുക്കുന്നത്. ഈയിടെ മധുരയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി പങ്കെടുത്തിരുന്നു.
palani sami pattali makkal kachi

കഴിഞ്ഞ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്കൊപ്പമായിരുന്നു എസ്.ഡി.പി.ഐ. ലോക്സഭയില്‍ ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്കായി മത്സരിച്ച ദെഹ്ലാന്‍ ബാഖവി 23,741 വോട്ടു നേടിയിരുന്നു.

ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ട ശേഷം നഷ്ടമായ ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിക്കാനാണ് അണ്ണാ ഡി.എം.കെ ആലോചിക്കുന്നത്. മുസ്ലിംലീഗ്, മനിതനേയ മക്കള്‍കക്ഷി എന്നീ പാര്‍ട്ടികള്‍ ഡിഎംകെ സഖ്യത്തിലുള്ള സാഹചര്യത്തില്‍ക്കൂടിയാണ് എസ്.ഡി.പി.ഐയെ ഒപ്പം നിര്‍ത്തുന്നത്.

ഡിഎംകെ സഖ്യത്തിനു വേണ്ടി മല്‍സരിക്കുന്ന സിപിഎമ്മിലെ ആര്‍ സച്ചിതാനന്ദനാണ് മണ്ഡലത്തില്‍ എസ്ഡിപിഐയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഡിഎംകെയിലെ പി വേലുസ്വാമി വന്‍ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് ദിണ്ഡിഗല്‍. പിഎംകെയിലെ കെ ജോയിമുത്തുവിനെ അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വേലുസ്വാമി വീഴ്ത്തിയത്. അതേസമയം, ഡിഎംകെ, എഐഎഡിഎംകെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പല തവണ മാറി മാറി ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണിത്.

2014ലെ തിരഞ്ഞെടുപ്പില്‍ സിപിഎം ഇവിടെ തനിച്ചു മല്‍സരിച്ചപ്പോള്‍ കേവലം 1.81 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.