ഹൈദരാബാദ്: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ഹൈദരാബാദിൽ സസ്പെൻഷനിലായ വനിതാ ഉദ്യോഗസ്ഥയുടെ വീട്ടിൽ ആന്റി കറപ്ഷൻ ബ്യൂറോയുടെ (ACB) പരക്കെ റെയ്ഡ്. ഷമീർപേട്ടിലെ സസ്പെൻഷനിലായ തഹസിൽദാരും ജോയിന്റ് സബ് രജിസ്ട്രാറുമായ തുമ്മക്കൊമ്മ സുചരിതയുടെയും ഇവരുമായി ബന്ധമുള്ളവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ തെരച്ചിലിൽ 5.05 കോടി രൂപയുടെ അവിഹിത സ്വത്തുക്കളാണ് എസിബി കണ്ടെടുത്തത്.
|
നേരത്തെ 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ സുചരിത നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇതിന് പിന്നാലെയാണ് ഇവരുടെ അനധികൃത സ്വത്തുക്കളെക്കുറിച്ച് എസിബി അന്വേഷണം ആരംഭിച്ചത്.
ALSO READ: റേഷന്‍ അരി വിതരണത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ട് വരാന്‍ ഒരുങ്ങി കേന്ദ്രം
സുചരിതയുടെയും ബന്ധുക്കളുടെയും ബെനാമികളുടെയും പേരിലുള്ള കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. റെയ്ഡിൽ സിദ്ദിപ്പേട്ടിലുള്ള 2.17 ഏക്കർ കൃഷിഭൂമി, ഹൈദരാബാദിലെ 3 ഫ്ലാറ്റുകൾ, 2 പ്ലോട്ടുകൾ, ഫോക്സ്‌വാഗൺ, ഹ്യുണ്ടായ് ക്രെറ്റ കാറുകൾ, 1.2 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്ര ആഭരണങ്ങൾ, 12 ലക്ഷം രൂപയുടെ പണം, 38 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം എന്നിവയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. രേഖകൾ പ്രകാരം ഇവയ്ക്ക് 5.05 കോടി രൂപയാണ് മൂല്യം കണക്കാക്കിയിട്ടുള്ളതെങ്കിലും, വിപണി വില ഇതിന്റെ എത്രയോ ഇരട്ടിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും അഴിമതിയിലൂടെയും സുചരിത വരുമാന മാർഗ്ഗങ്ങൾക്കപ്പുറം സ്വത്ത് സമ്പാദിച്ചതായാണ് എസിബി കേസ്. മറ്റാരുടെയെങ്കിലും പേരിൽ ഇവർ കൂടുതൽ സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് നിലവിൽ വിശദമായ പരിശോധനകൾ നടക്കുകയാണ്. കൈക്കൂലി കേസിന് പുറമെ അനധികൃത സ്വത്ത് സമ്പാദനക്കേസ് കൂടി വന്നതോടെ സസ്പെൻഷനിലായ റവന്യൂ ഉദ്യോഗസ്ഥ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
Cash, Diamond, Gold Worth Crores Found At Suspended Hyderabad Official’s Home




