610 കിലോയുണ്ടായിരുന്ന ശരീരഭാരം വെറും 63.5 കിലോഗ്രാമാക്കി കുറച്ച് സൗദി പൗരൻ അവിശ്വസനീയമായ ട്രാൻസ്ഫർമേഷൻ നടത്തിയിരിക്കുകയാണ്. ഖാലിദ് ബിൻ മുഹമ്സിൻ ഷാരിയാണ് ഈ നേട്ടത്തിനു പിന്നിൽ. 2013ൽ ഖാലിദ് ബിൻ മുഹ്സിൻ ഷാരിക്ക് 610 കിലോഗ്രാമായിരുന്നു ശരീരഭാരം. ഇതുമൂലം മൂന്നുവർഷക്കാലം കിടപ്പിലായിപ്പോയി ഖാലിദ്. ഏറ്റവും ഭാരമേറിയ ജീവിച്ചിരിക്കുന്ന മനുഷ്യനെന്ന ഖ്യാതിയും ഖാലിദിനു ലഭിച്ചു. പ്രാഥമികാവശ്യം നിറവേറ്റാൻ പോലും വീട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ സഹായം ഖാലിദിന് അനിവാര്യമായിരുന്നു അക്കാലത്ത്.
|
ഖാലിദിന്റെ സങ്കടകരമായ അവസ്ഥ കണ്ട് അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ജസാനിലെ വീട്ടിൽ നിന്ന് ഖാലിദിനെ വ്യോമമാർഗം റിയാദിലേക്ക് മാറ്റുകയും ശരീരഭാരം കുറയ്ക്കുന്നതിന് സൗജന്യ ചികിൽസ നൽകുകയും ചെയ്തു. 30 ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ഖാലിദിന് ചികിൽസയും ഭക്ഷണരീതിയും നിശ്ചയിച്ചത്.
ശസ്ത്രക്രിയയിലൂടെ കൊഴുപ്പ് നീക്കുന്നതിനു പുറമേ ഭക്ഷണ, വ്യായാമ രീതിയും ഫിസിയോ തെറാപ്പിയും ഡോക്ടർമാർ നൽകി. ഇങ്ങനെയാണ് ഖാലിദിനെ വീണ്ടും നടക്കാൻ ഡോക്ടർമാർ പര്യാപ്തനാക്കിയത്. 2023ഓടെ 542 കിലോ ഭാരം കുറച്ച ഖാലിദ് 63.5 കിലോഗ്രാമിലെത്തിയതോടെ ആളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത രീതിയിലേക്ക് മാറി. ശരീരഭാരം കുറഞ്ഞതോടെ തൂങ്ങിക്കിടന്ന തൊലികൾ പലതവണയായി മുറിച്ചുമാറ്റിയിരുന്നു. ചിരിക്കും മനുഷ്യൻ എന്നാണ് ഡോക്ടർമാർ ഖാലിദിന് വിശേഷിപ്പിക്കുന്നത് ഇപ്പോൾ.



