26
Oct 2024
Mon
26 Oct 2024 Mon
Koyilandi car robbery was staged police arrested two persons including driver

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞു തട്ടിയെടുത്തുവെന്ന പരാതിയില്‍ ട്വിസ്റ്റ്. പണം അടിച്ചുമാറ്റാന്‍ നാടകം കളിച്ച പരാതിക്കാരനും കൂട്ടാളിയും പോലീസ് പിടിയിലായി. കൊയിലാണ്ടി കാട്ടില്‍ പീടികയില്‍ കഴിഞ്ഞദിവസമായിരുന്നു പണം തട്ടല്‍ നാടകം അരങ്ങേറിയത്. പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ തട്ടിപ്പായിരുന്നു നടന്നതെന്ന് കൊയിലാണ്ടി പോലീസ് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

75 ലക്ഷം രൂപ നഷ്ടമായെന്ന് എടിഎം കമ്പനി സ്ഥിരീകരിച്ചതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് സുഹൈലും സുഹൃത്തായ താഹയും മറ്റൊരാളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസില്‍ വഴിത്തിരിവായത്. പണവുമായി പോവുമ്പോള്‍ പര്‍ദ്ദധാരി ലിഫ്റ്റ് ചോദിച്ചു കൈകാണിച്ചുവെന്നും ഇവര്‍ കാറില്‍ കയറിയതോടെ കൂടുതല്‍ പേരെത്തി തന്നെ കെട്ടിയിടുകയും മുളകുപൊടിയെറിഞ്ഞശേഷം പണവുമായി രക്ഷപ്പെട്ടുവെന്നുമായിരുന്നു ഇയാളുടെ പരാതി.
ലക്ഷക്കണക്കിനു രൂപയുമായി പോകുമ്പോള്‍ അജ്ഞാതരായ ആര്‍ക്കും ആരും ലിഫ്റ്റ് കൊടുക്കാന്‍ മുതിരില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

സംഭവത്തില്‍ ദുരൂഹത തിരിച്ചറിഞ്ഞ പോലീസ് സുഹൈലിനെ വിശദമായി ചോദ്യംചെയ്യുകയും തട്ടിപ്പ് പുറത്താവുകയുമായിരുന്നു. താഹയില്‍ നിന്നു 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.കാറില്‍ മുളകുപൊടി വിതറാനും സുഹൈലിന്റെ കൈ കെട്ടാനും സഹായിച്ച മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബാക്കിയുള്ള തുകയ്ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.