23
Jan 2025
Tue
23 Jan 2025 Tue

മലപ്പുറം: നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍ മോചിതനായ പി.വി അന്‍വര്‍ എംഎല്‍എ എടവണ്ണ ഒതായിയിലെ വസതിയിലെത്തി. ഞായറാഴ്ച രാത്രി 10 മണിയോടെ അറസ്റ്റിലായ അന്‍വര്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ ജാമ്യംകിട്ടി വീട്ടിലെത്തുകയായിരുന്നു. നിരവധി ആളുകളാണ് അന്‍വറിനെ സ്വീകരിക്കാനായി വീട്ടില്‍ നിന്നത്. കൂടെ നിന്നവരോട് നന്ദി പറഞ്ഞാണ് അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പിണറായിക്ക് നന്ദിയുണ്ടെന്ന് അന്‍വര്‍ പരിഹസിച്ചു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം യുഡിഎഫ് നേതാക്കളുമായി ഫോണ്‍ സംഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ ഒമ്പതിന് മാധ്യമങ്ങളെ കാണുമെന്നും അന്‍വര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി 8.25ഓടെയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പിവി അന്‍വറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അന്‍വര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. പിവി അന്‍വറിന് അഭിവാദ്യം അര്‍പ്പിച്ച് ജയിലിന് പുറത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പ്രവര്‍ത്തകര്‍ നല്‍കിയ ഇളനീര്‍ കുടിച്ചാണ് അന്‍വര്‍ പുറത്തേക്ക് വന്നത്.

Anwar reaches Othai residence within 24 hours of arrest; press conference at 9 am today