21
Jun 2026
Sun
21 Jun 2026 Sun

നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് കേസെടുത്തു. ഐടി നിയമപ്രകാരം എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. സുഹൃത്തുക്കളുടെ നഗ്‌നവിഡിയോ ഇയാള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയില്‍, തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടിരുന്നു. പോക്‌സോ കേസുകള്‍, നര്‍കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിലാണ് തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

തൊപ്പിയും സുഹൃത്തുക്കളും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ പസ്പരം തെറിവിളിയും അസഭ്യ വര്‍ഷവും തുടങ്ങിയത്. ഇതന് പിന്നാലെ സുഹൃത്തുക്കളുടെ വിഡിയോ തൊപ്പി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്യുകയായിരുന്നു.

ALSO WATCH

തന്റെ വീട്ടില്‍ സുഹൃത്തുകള്‍ ലഹരിമരുന്ന് കൊണ്ടുവന്നെന്നും തൊപ്പി ആരോപിച്ചു. ഇതിനു പിന്നാലെ തൊപ്പി പെണ്‍കുട്ടികളോട് ലൈംഗിക ചൂഷണം നടത്തിയെന്നും പിന്നീട് പണം നല്‍കി ഇത് ഒതുക്കിത്തീര്‍ത്തെന്നും സുഹൃത്ത് ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടുവരെ തൊപ്പി ലൈംഗികാതിക്രമം നടത്തിയെന്ന് സുഹൃത്തുക്കള്‍ വിഡിയോയില്‍ ആരോപിക്കുന്നുണ്ട്. തൊപ്പിയുടെ മുറിയില്‍നിന്ന് കഞ്ചാവ് പുറത്തെടുക്കുന്ന വിഡിയോയും സുഹൃത്ത് ഷമീര്‍ പുറത്തുവിട്ടിരുന്നു.

പരസ്പരം ആരോപണങ്ങളുന്നയിച്ചു കൊണ്ടുള്ള തൊപ്പിയുടെയും കൂട്ടരുടെയും ലൈവ് വിഡിയോകള്‍ പരിധി വിട്ടതോടെയാണ് ശ്രീജിത്ത് പെരുമന പരാതി നല്‍കിയത്. ലക്ഷക്കണക്കിന് കുട്ടികളാണ് തൊപ്പിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്.

Posted nude videos: YouTuber Nihad Thoppi Faces Police Case