|
വാഷിങ്ടണ്‍: ഇസ്റായേലും ഹമാസും തമ്മിലുള്ള വെടി നിര്‍ത്തൽ നിലവിൽ വന്നതോടെ ശാന്തമായ അന്തരീക്ഷം ഉള്ള പശ്ചിമേഷ്യയിൽ കൂടുതൽ ഭീതി വിതച്ച് ഡൊണാൾഡ് ട്രമ്പിൻ്റെ നടപടി. ഇസ്രയേലിന് 2000 പൗണ്ട് ബോംബുകള്‍ നല്കാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ബോംബുകള്‍ നല്‍കുന്നതിന് മുന്‍ പ്രസിഡന്റ് ജോ ബൈഡന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
ഗസയിൽ നടക്കുന്ന കൂട്ടക്കൊലയില്‍ ആശങ്ക രേഖപ്പെടുത്തിയാണ് നേരത്തേ ബൈഡന് ഭരണകൂടം ബോംബ് വിതരണം തടഞ്ഞത്. ഇത് ഇസ്രയേല്‍- അമേരിക്ക ബന്ധത്തെയും ബാധിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഇതിന് ട്രംപ് ബൈഡന് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ഇസ്രായേലിന് എല്ലാ തരം സഹായങ്ങളും നല്‍കുമെന്നും ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ബൈഡന് തടഞ്ഞുവെച്ച ബോംബുകള്‍ വിതരണം ചെയ്യാന്‍ ഇപ്പൊൾ ട്രംപ് ഉത്തരവിട്ടത്.
ഇസ്രായേല്‍ ഓര്‍ഡര്‍ നല്കിയതും പണം നല്കിയതും എന്നാല്‍ ബൈഡന് അയക്കാത്തതുമായ ഒരുപാട് കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കിയിരുന്നു.
Us frees up 2,000 pound bombs for Israel


