23
Jan 2025
Fri
23 Jan 2025 Fri
Balaramapuram

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജോത്സ്യനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി അടുപ്പമുണ്ടായിരുന്ന കരിക്കകം സ്വദേശി പ്രദീപ് കുമാര്‍ എന്ന പൂജാരിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൂജാരിയെ ചോദ്യം ചെയ്യലിനായി ഇപ്പോള്‍ സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്കകം കൊലപാതകത്തില്‍ പ്രദീപിനും പങ്കുണ്ടോയെന്ന് വ്യക്തമാകും. കുടുംബത്തിന് സാമ്പത്തിക അഭിവൃദ്ധി നേടുന്നതിന് കുട്ടി തടസ്സമാകുമെന്ന ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കൊലപാതകമാണോ ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിക്കകത്ത് മൂകാംബിക മഠം എന്ന പേരില്‍ ഇയാള്‍ ആശ്രമം നടത്തി വരികയായിരുന്നു. പ്രദീപ് കുമാറിന്റെ ഇപ്പോഴത്തെ പേര് ശംഖുമുഖം ദേവീദാസന്‍ എന്നാണ്. നേരത്തെ കാഥികന്‍ എസ്പി കുമാറായി മാറിയ ഇയാള്‍ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നതായാണ് പുറത്തുവന്ന വിവവരം. ശ്രീതുവിന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീതുവിനെതിരെ കുട്ടിയുടെ അച്ഛന്‍ ശ്രീജിത്തും മുത്തച്ഛനും മൊഴി നല്‍കി. കുട്ടിയെ കൊലപ്പെടുത്തിയതില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ശ്രീജിത്ത് ആവശ്യപ്പെട്ടത്. ശ്രീതുവിന്റെ പെരുമാറ്റങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ശ്രീജിത്തിന്റെ അച്ഛനും പൊലീസിനോട് പറഞ്ഞു. ശ്രീതുവും ശ്രീജിത്തും വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്.

സംഭവത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി മരിച്ച കുട്ടിയുടെ സഹോദരിയായ ഏഴു വയസ്സുകാരി, അമ്മൂമ്മ, അച്ഛന്‍ ശ്രീജിത്ത് എന്നിവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ജ്യോത്സ്യന്റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം മഹിളാമന്ദിരത്തില്‍ കഴിയുന്ന ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. പ്രതി ഹരികുമാറിനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്തശേഷമാകും കോടതിയില്‍ ഹാജരാക്കുക.

Murder of two-year-old girl in Balaramapuram: Astrologer in custody; Close relationship between Sreetu and Harikumar?