21
Mar 2025
Fri
21 Mar 2025 Fri
kalamassery polytechnic hostel

കൊച്ചി: ഒരു പൊതി കഞ്ചാവൊക്കെ പിടിച്ചിരുന്ന കാലം പോയി. (10 kg of cannabis seized from Kallamassery Polytechnic hostel) ഇപ്പോള്‍ കിലോക്കണക്കിനാണ്, അതും വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന്. കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലാണ് മണിക്കൂറുകള്‍ നീണ്ട കഞ്ചാവ് വേട്ട നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. അന്വേഷണത്തില്‍ കണ്ടെത്തിയത് 10 കിലോ കഞ്ചാവാണ്.

ബോയ്‌സ് ഹോസ്റ്റലില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. നിലവില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിനെ കണ്ടതോടെ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന ഏഴ് മണിക്കൂറുകളോളം നീണ്ടു.

കഞ്ചാവ് ഹോളി ആഘോഷം ‘ഗംഭീരമാക്കാന്‍’ എത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

KALAMASSERY GANJA RAID

കഞ്ചാവ് എത്തിച്ച് നല്‍കിയത് ആരെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തിയത്.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കും. തൃക്കാക്കര എസിപിയുടേയും, നാര്‍ക്കോട്ടിക് സെല്‍ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. മൂവരും പോലീസ് കസ്റ്റഡിയിലാണ്.

റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം  പ്രതികരിച്ചു. തൂക്കി വിൽപ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തി.

വിദ്യാര്‍ഥി രാഷ്ട്രീയസംഘടനകള്‍ സജീവമായ കാമ്പസിലാണ് കഞ്ചാവ് വില്‍പ്പന നടന്നത് എന്നതു ഞെട്ടിക്കുന്നു. കാലങ്ങളായി എസ്എഫ്‌ഐയാണ് പോളിടെക്‌നിക് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.