24
Mar 2025
Sun
24 Mar 2025 Sun

തൃശ്ശൂര്‍: എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിനെതിരെ കേസ്. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമി(28)ന്റെ പേരിലാണ് മണ്ണുത്തി പോലിസ് കേസെടുത്തത്. ഇയാളുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടംവരുത്തുംവിധം കാര്‍ ഓടിച്ചുകയറ്റിയെന്നാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂർ മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.

മൂന്ന് ദിവസത്തെ വയനാട് സന്ദർശനം കഴിഞ്ഞു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക. ഇതിനിടെ പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ കാര്‍ മുന്നില്‍ ബ്ലോക്കിടുകയായിരുന്നു. വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അനീഷ് പ്രിയങ്കയുടെ സുരക്ഷ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു.

ലക്ഷങ്ങള്‍ ഫോളേവേഴ്‌സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. അനീഷിനെ ചോദ്യംചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് പ്രിയങ്കാഗാന്ധി.

Case filed against youth who stopped Priyanka’s convoy in Thrissur