തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരമധ്യത്തിലെ അനാശാസ്യ കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധന്‍പത് നായിക് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം, ഒറീസ സ്വദേശികളായ രണ്ട് സ്ത്രീകളടക്കം ആറുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
|
പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ മാസം 18-ാം തീയതി രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. തൃശ്ശൂര്‍ എം.ജി റോഡിലെ ഹോട്ടല്‍ തൊഴിലാളികളായ ധന്‍പത് നായിക്കും മറ്റ് രണ്ട് സുഹൃത്തുക്കളും കോരപ്പത്ത് ലൈനിലെ അനാശാസ്യ കേന്ദ്രത്തിലെത്തിയിരുന്നു. ലൈംഗിക ബന്ധത്തിന് ശേഷം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് പണം നല്‍കാതെ മടങ്ങാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
കേന്ദ്രം നടത്തിപ്പുകാരായ എട്ടംഗ സംഘം ഇവര്‍ മൂന്നുപേരെയും ഇടിവള ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. നാണക്കേട് ഭയന്ന് അന്ന് ചികിത്സ തേടാതിരുന്ന ഇവര്‍ പിറ്റേ ദിവസമാണ് ആശുപത്രിയില്‍ എത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തലയിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ധന്‍പത് നായിക് മരിച്ചത്. കസ്റ്റഡിയിലുള്ള ആറുപേരില്‍ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. സംഘത്തിലുണ്ടായിരുന്ന എട്ടാമത്തെയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ അസമിലേക്ക് കടന്നതായാണ് സൂചന.
സ്വരാജ് റൗണ്ടിന് വെറും 50 മീറ്റര്‍ മാത്രം അകലെയുള്ള ജനവാസ മേഖലയിലാണ് ഈ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഫ്ലാറ്റുകളും വീടുകളും നിറഞ്ഞ പ്രദേശത്ത് ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ഇടം എന്ന നിലയിലാണ് നാട്ടുകാര്‍ ഇതിനെ കണ്ടിരുന്നത്.
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അതിഥി തൊഴിലാളികള്‍ വാടകയ്‌ക്കെടുത്ത ഈ വീട്ടിലേക്ക് ഇതര സംസ്ഥാനക്കാര്‍ക്കു മാത്രമായിരുന്നു പ്രവേശനം.
ALSO WATCH
ഇതര സംസ്ഥാനക്കാര്‍ മാത്രം വന്നുപോകുന്ന ഒരിടമായതിനാല്‍ അയല്‍വാസികള്‍ക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. പോലീസ് അന്വേഷണത്തിലാണ് നഗരമധ്യത്തിലെ ഈ അനധികൃത കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.


