ബംഗളൂരു: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതിനെച്ചൊല്ലി കർണാടകയിൽ വിവാദം. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള സെന്റ് മേരീസ് പരീക്ഷാ കേന്ദ്രത്തിൽ വച്ച് ശ്രീപാദ് പാട്ടീല്‍ എന്ന വിദ്യാര്‍ഥിയുടെ പൂണൂൽ ആണ് അഴിപ്പിച്ചത്. പൂണൂല്‍ അഴിച്ചാണ് പരീക്ഷയെഴുതിയത്.
പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് കണ്ണീരോടെയാണ് മകന്‍ മടങ്ങിയതെന്ന് ശ്രീപാദ് പാട്ടീലിൻ്റെ രക്ഷിതാവ് പറഞ്ഞു.
|
പരീക്ഷാ കേന്ദ്രത്തില്‍ ഉദ്യോഗാര്‍ഥികളെ പരിശോധിക്കാന്‍ രേവനസിദ്ദ ഔട്ട്‌സോഴ്‌സിങ് ഏജന്‍സിയില്‍ നിന്ന് രണ്ട് പേരെ നിയമിച്ചിരുന്നു. ലോഹവസ്തുക്കളോ നൂലുകളോ അനുവദിക്കരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുക ആണ് ഏജൻസി ചെയ്തത്. എന്നാല്‍ പൂണൂല്‍ അഴിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥിയെ പ്രതിഷേധക്കാര്‍ വീണ്ടും പൂണൂല്‍ ധരിപ്പിക്കുന്ന ചടങ്ങ് നടത്തി. മന്ത്രങ്ങള്‍ ചൊല്ലി ചടങ്ങുകളോടെയാണ് പൂണൂല്‍ ധരിപ്പിച്ചത്.
ബസവകല്യാണ്‍ താലൂക്കിലെ ബെറ്റ് ബാല്‍കുന്ദ ഗ്രാമത്തില്‍ നിന്നാണ് ശ്രീപദ് നീറ്റ് എഴുതാൻ കല്‍ബുര്‍ഗിയിലെത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പൊതുപ്രവേശന പരീക്ഷയ്ക്കിടെ സമാനമായ സംഭവത്തില്‍ വിവിധ സമുദായങ്ങള്‍ പ്രതിഷേധം നടത്തിയിരുന്നു. സനാതന യുവശക്തി ട്രസ്റ്റ്, അഖിലഭാരത് മാധ്വ മഹാ പരിഷത്ത്, എബിവിപി തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിന് പിന്തുണ നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ ഫൗസിയ തരണം പറഞ്ഞു.
കല്‍ബുര്‍ഗി സൗത്ത് എംഎല്‍എ അല്ലമപ്രഭു പാട്ടീല്‍ സംഭവ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും ഡെപ്യൂട്ടി കമ്മീഷണറേ കാണുകയും ചെയ്തു.
Controversy over student’s scared thread being removed during NEET exam.





