18
May 2025
Fri
18 May 2025 Fri
Pope Leo XIV, the former Cardinal Robert F. Prevost

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നു. (Prevost, first US pope) കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് ആണ് കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കത്തോലിക്ക സഭ പുതിയ പാപ്പയെ പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിയോ പതിനാലാമന്‍ എന്ന പേരായിരിക്കും നിയുക്ത മാര്‍പാപ്പ സ്വീകരിക്കുക. അമേരിക്കയിലെ ചിക്കാഗോ സ്വദേശിയാണ് റോബര്‍ട്ട് പെര്‍വോസ്റ്റ്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പ്രെവോസ്റ്റ് കണക്കാക്കപ്പെടുന്നത്. 2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പ്രെവോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു.

ALSO READ: പാക് മിസൈലാക്രമണം: രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു

2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടിയിരുന്നു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പെര്‍വോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായായിരുന്നു പുതിയ നിയോഗം.

ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ നാമനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്ന സമിതിയാണ് ഇത്. കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരിഷ്‌കാര നടപടികളിലെല്ലാം ഒപ്പം നിന്നിരുന്നു.

പൊതുവേദികളില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാത്തയാളായിരുന്നു പ്രെവോസ്ത്. തന്റെ കരിയറിലെ ഭൂരിഭാഗവും പെറുവില്‍ മിഷനറിയായാണ് അദ്ദേഹം ചെലവഴിച്ചത്. 2023ല്‍ മാത്രമാണ് അദ്ദേഹം കര്‍ദിനാളായത്. ഏതാനും ചില മാധ്യമ അഭിമുഖങ്ങളില്‍ മാത്രമാണ് പ്രെവോസ്ത് പ്രത്യക്ഷപ്പെട്ടത്.

മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയങ്ങളെ ശക്തമായി പിന്തുണച്ചിരുന്നയാളായിരുന്നു പ്രെവോസ്ത് എന്ന് സുഹൃത്തായിരുന്നു റെവ. മാര്‍ക്ക് ഫ്രാന്‍സിസ് പറഞ്ഞു. ”എപ്പോഴും ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്നയാളായിരുന്നു അദ്ദേഹം. എപ്പോഴും സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദിക്കുകയും ദരിദ്ര വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചിന്റെ പദ്ധതികളുടെ നടത്തിപ്പുകളില്‍ ശ്രദ്ധ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നല്ല ഹ്യൂമര്‍ സെന്‍സുള്ള പ്രെവോസ്ത് പ്രശസ്തി ഇഷ്ടപ്പെടാത്ത ആള്‍ കൂടിയായിരുന്നു” -റെവ. മാര്‍ക്ക് ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. ഏപ്രില്‍ 21ന് ഫ്രാന്‍സിസ് പാപ്പ അന്തരിച്ചതിന് പിന്നാലെയാണ് കത്തോലിക്ക സഭ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ആരംഭിച്ചത്.